Headlines

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് 459 കോടിയുടെ ആഡംബര വീടുണ്ടോ? കള്ളം എന്ന് എംബസി | Iran Denied Supreme Leader Mojtaba Luxury Home In London Near Israel Embassy, Here What They Says


Gulf

oi-Ashif N

ലണ്ടനിലെ ഇസ്രായേല്‍ എംബസിക്ക് അടുത്ത് ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇക്ക് രണ്ട് വീടുകളുണ്ട് എന്ന വാര്‍ത്ത തള്ളി ഇറാന്‍. മുജ്തബ ഖാംനഇക്ക് ഇറാനിലോ രാജ്യത്തിന് പുറത്തോ ഒരു ആസ്തികളും ഇല്ലെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി അറിയിച്ചു. ലണ്ടനില്‍ മുജ്തബയ്ക്ക് വീടുണ്ട് എന്ന് ബ്രിട്ടീഷ് പത്രമായ ദി സണ്‍ഡെ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇറാന്‍ എംബസി വ്യക്തമാക്കി. അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് വരുന്നത് എന്ന് എംബസി പറയുന്നു. മുജ്തബ കോടീശ്വരനാണെന്നും നിരവധി കമ്പനികളും സ്ഥാപനങ്ങളും അദ്ദേഹത്തിനുണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇറാന്‍ എംബസി പറയുന്നത്, അദ്ദേഹത്തിന് എവിടെയും ആസ്തിയില്ല എന്നാണ്.

iran denied mojtaba home in london

ലണ്ടിനിലെ ഇസ്രായേല്‍ എംബസിക്ക് തൊട്ടുപിന്നിലായി മുജ്തബയ്ക്ക് രണ്ട് വീടുകളുണ്ടെന്നായിരുന്നു സണ്‍ഡെ ടൈംസ് വാര്‍ത്ത. എംബസിയില്‍ നിന്ന് 50 മീറ്റര്‍ മാത്രം അകലെയാണിത് എന്ന് സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലും വാര്‍ത്ത നല്‍കി. 2014, 2016 വര്‍ഷങ്ങളിലാണ് ഈ വീടുകള്‍ മുജ്തബ വാങ്ങിയത് എന്നായിരുന്നു വാര്‍ത്തകള്‍. 459 കോടി രൂപയാണ് ചെലവ് എന്നും വാര്‍ത്തകളില്‍ പറയുന്നു.

വീടിന്റെ അകത്തെ സൗകര്യങ്ങളും വാര്‍ത്തകളില്‍ വിശദീകരിച്ചിരുന്നു. ഒരു വീട്ടില്‍ അഞ്ച് കിടപ്പുമുറികളുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ടെന്നുമാണ് വാര്‍ത്തകള്‍. ഈ ആസ്തികള്‍ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന്റെ യഥാര്‍ഥ ഉടമസ്ഥരെ കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമല്ലെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ മറച്ചുവച്ചിരിക്കുകയാണെന്നും പറയുന്നു.

വീടിന്റെ രേഖകളില്‍ പറയുന്നത് ഇറാനിയന്‍ ബാങ്കര്‍ ആയ അലി അന്‍സാരിയാണ് ഉടമസ്ഥന്‍ എന്നാണ്. കഴിഞ്ഞ ജൂലൈയില്‍ ഇയാള്‍ക്കെതിരെ അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. മുജ്തബ ഖാംനഇയുടെ ബിനാമിയാണ് അലി അന്‍സാരി എന്നാണ് അമേരിക്ക പറയുന്നത്. മുജ്തബയുടെ വിദേശത്തെ എല്ലാ സ്ഥാപനങ്ങളും അന്‍സാരിയുടെ മേല്‍നോട്ടത്തിലാണെന്നും അമേരിക്ക ആരോപിക്കുന്നു.

സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്താണ് അന്‍സാരി ഈ വീടുകള്‍ വാങ്ങിയിരുന്നതത്രെ. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് വില്‍പ്പന നടത്തി പണം പിടിക്കാനാണ് തീരുമാനം. ഇതാണ് രണ്ട് വീടുകളും വില്‍പ്പനയ്ക്ക് വയ്ക്കാന്‍ കാരണമെന്നും സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര രൂപയാണ് അന്‍സാരി വായ്പ എടുത്തത് എന്ന് വ്യക്തമല്ല. വായ്പ എടുത്ത തുക ബാങ്കുകള്‍ പിടിക്കും. ബാക്കി തുക ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

”മുജ്തബ ഖാംനഇക്ക് ലണ്ടനില്‍ വീടുകളില്ല. ഇറാനിലും പുറത്തും അദ്ദേഹത്തിന് സ്വത്തില്ല. അദ്ദേഹത്തിന്റെ പിതാവിനും എവിടെയും സ്വത്തുണ്ടായിരുന്നില്ല. അവരുടെ ലളിത ജീവിതത്തെ കുറിച്ച് ഇറാനിലെ എല്ലാ ജനങ്ങള്‍ക്കും അറിവുള്ളതാണ്. തങ്ങളുടെ നേതാവിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍”- ഇന്ത്യയിലെ ഇറാന്‍ എംബസി പ്രസ്താവിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *