Headlines

കടല്‍ ഭരിക്കാന്‍ സൗദി അറേബ്യ; 700 ദശലക്ഷം റിയാലിന്റെ ഇന്‍ഷുറന്‍സ് പദ്ധതി തയ്യാര്‍, ലണ്ടനില്‍ ചര്‍ച്ച | Saudi Arabia Will Rule Sea Route; 700 Million Riyal Insurance Scheme Ready; Discussions In London


Gulf

oi-Ashif N

ഇറാന്‍-അമേരിക്ക യുദ്ധം കാരണം കടല്‍ യാത്ര ദുസ്സഹമാണ്. ഒരു കപ്പലുകളും സര്‍വീസിന് തയ്യാറാകുന്നില്ല. ഇത് ചരക്കുകള്‍ കൊണ്ടുപോകുന്നതിനും യാത്രാ കപ്പലുകളുടെ സര്‍വീസിനും വെല്ലുവിളിയായി. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളും ചരക്കുകള്‍ കൊണ്ടുപോകുന്നതിന് ആശ്രയിക്കുന്ന കടല്‍പാതകള്‍ അടഞ്ഞതിനാല്‍ സാമ്പത്തിക ഞെരുക്കത്തിലാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ പുതിയ പദ്ധതി തയ്യാറാക്കി.

യാത്ര ദുസ്സഹമായതിനാല്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രിമിയം തുക കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. നേരത്തെ നല്‍കിവന്നിരുന്ന പല കപ്പലുകള്‍ക്കും കവറേജ് നല്‍കുന്നുമില്ല. ആക്രമണ സാധ്യതയുള്ള പാതയിലൂടെ സര്‍വീസ് ഇല്ലെന്ന് ഇതോടെ മിക്ക കപ്പല്‍ കമ്പനികളും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കൂടിയാണ് കപ്പലുകളുടെ സര്‍വീസിന് സുരക്ഷ ഒരുക്കാന്‍ സൗദി തയ്യാറാകുന്നത്. ഇന്‍ഷുറന്‍സ് ലഭ്യമാക്കാനാണ് സൗദിയുടെ തീരുമാനം.

saudi arabia ready to ship insurence

സര്‍ക്കാര്‍ പിന്തുണയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് സൗദി അറേബ്യ തയ്യാറാക്കുന്നത്. ലണ്ടനില്‍ ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരുമായി സൗദി അറേബ്യ ചര്‍ച്ച നടത്തി എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 700 ദശലക്ഷം സൗദി റിയാല്‍ വരെയുള്ള ഇന്‍ഷുറന്‍സ് ഒരു കപ്പലിന് അനുവദിക്കാമെന്നാണ് സൗദിയുടെ വാഗ്ദാനം. കപ്പല്‍ ആക്രമിക്കപ്പെടുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്താല്‍ ഇത്രയും തുക സൗദി അനുവദിക്കും.

കപ്പലുകള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഇന്‍ഷുറന്‍സ് കവറേജ് നല്‍കാനാണ് സൗദിയുടെ ഉദ്ദേശം. കുറഞ്ഞ പ്രിമിയം ലഭിച്ചാല്‍ കപ്പലുകള്‍ യാത്രയ്ക്ക് തയ്യാറാകുമെന്ന് സൗദി മനസിലാക്കുന്നു. ഇതോടെ ചരക്കുനീക്കം വേഗത്തിലാകും. യുദ്ധം നിലനില്‍ക്കുന്നതിനാല്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും കൊള്ള ലാഭം കൊയ്യുന്നുണ്ട്. പ്രിമിയം തുക കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് കമ്പനികള്‍. ഇക്കാര്യം കൂടി മനസിലാക്കിയാണ് സൗദി ഭരണകൂടം തന്നെ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നത്.

യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28നാണ്. മാര്‍ച്ച് രണ്ട് മുതല്‍ മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും ജിസിസി മേഖലയിലേക്കുള്ള യാത്രയ്ക്ക് പ്രിമിയം കുത്തനെ വര്‍ധിപ്പിച്ചു. ചില കമ്പനികള്‍ ഏകപക്ഷീയമായി കവറേജുകള്‍ റദ്ദാക്കി. ഗാര്‍ദ്, സ്‌കുള്‍ഡ്, നോര്‍ത്ത് സ്റ്റാന്റേര്‍ഡ്, ലണ്ടന്‍ പിആന്റ്‌ഐ ക്ലബ്ബ്, അമേരിക്കന്‍ ക്ലബ്ബ് തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം ഇതില്‍പ്പെടും.

സൗദി അറേബ്യ നേരിട്ട് ഇന്‍ഷുറന്‍സ് തുക നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതോടെ കടല്‍ യാത്രയുടെ ചിത്രം മാറും. കൂടുതല്‍ കപ്പലുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറാകും. ചരക്കു നീക്കവും വേഗത്തിലാകും. എന്നാല്‍ ഇത് മറ്റു ഇന്‍ഷുറന്‍സ് കമ്പനികള്‍ എങ്ങനെ നേരിടുമെന്നതാണ് അറിയേണ്ടത്. സൗദിയുടെ നീക്കം തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുമോ, അതോ സഹകരിക്കുമോ എന്ന് വ്യക്തമല്ല. അതിനിടെ, മേഖലയിലെ നിരവധി രാജ്യങ്ങളുമായി സഹകരിച്ച് കടല്‍ സുരക്ഷ വര്‍ധിപ്പിക്കാനും സൗദി അറേബ്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *