Headlines

അമേരിക്കന്‍ ജോലി മോഹിക്കേണ്ട; എച്ച്-1ബി വിസയ്ക്ക് ഒരു കോടി രൂപ വേണം, ട്രംപ് ഭരണകൂടത്തിന്റെ നടപടി | US Job Dream Will Be Painful: H-1B Visa Fee Will One Crore Rupee Under Trump Administration’s Move


International

oi-Ashif N

വാഷിങ്ടണ്‍: വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്ന എച്ച്-1ബി വിസയുടെ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം. ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിച്ചു. നിയമവിധേയമായ കുടിയേറ്റം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇത് കൂടുതല്‍ ബാധിക്കുക ഇന്ത്യക്കാരെ ആയിരിക്കും.

വിദേശ വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോഴാണ് എച്ച്-1ബി വിസ അമേരിക്ക അനുവദിക്കുക. ഈ വിസയുടെ ഫീസ് 103265 ഡോളര്‍, അതായത് ഏകദേശം ഒരു കോടി രൂപയാക്കാനാണ് ശുപാര്‍ശ. ഫെഡറല്‍ രജിസ്റ്റര്‍ ഈ വിവരം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. നാളെ ഔദ്യോഗികമായി പരസ്യമാക്കും. പ്രതികരണം അറിയിക്കാന്‍ 30 ദിവസം അനുവദിക്കും. അതിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

h1b visa fee increases in us

അമേരിക്കയുടെ എച്ച്-1ബി വിസയില്‍ 70 ശതമാനവും നേടുന്നത് ഇന്ത്യയ്ക്കാരാണ്. അതുകൊണ്ടുതന്നെ ഫീസ് വര്‍ധന ബാധിക്കുക ഇന്ത്യക്കാരെ ആയിരിക്കും. അമേരിക്കയില്‍ മികച്ച ശമ്പളത്തോടെയുള്ള ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇരുട്ടടിയാണ് പുതിയ നീക്കം. 2024ല്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ് 399402 എച്ച്1ബി വിസകളാണ് അനുവദിച്ചത്. ഇതില്‍ 71 ശതമാനം നേടിയത് ഇന്ത്യക്കാരാണ്.

എച്ച്-1ബി വിസയ്ക്ക് ഫീസ് കുത്തനെ വര്‍ധിപ്പിച്ച് നേരത്തെയും ട്രംപ് ഭരണകൂടം രംഗത്തുവന്നിരുന്നു. എന്നാല്‍ ജില്ലാ കോടതിയിലും ഫെഡറല്‍ കോടതിയിലും തിരിച്ചടി നേരിട്ടതോടെ പിന്മാറി. വീണ്ടും യുഎസ് ഭരണകൂടം സമാനമായ നീക്കവുമായി എത്തുകയാണ്. ഇത്തവണ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നത് മാത്രമല്ല, ചട്ടങ്ങളില്‍ മാറ്റം വരുത്താനും നീക്കം നടക്കുന്നുണ്ട്. ഈ വിസയില്‍ എത്തി ജോലിയില്ലാത്തവര്‍ക്ക് 60 ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കുന്നത് അവസാനിപ്പിക്കാനാണ് ആലോചന. പുതിയ നിയമം നടപ്പാകുന്നതോടെ ജോലി ഇല്ലാത്തവര്‍ ഉടന്‍ രാജ്യം വിടേണ്ട അവസ്ഥ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുകയോ, ജോലി ലഭിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ക്കും ആശങ്ക ഇരട്ടിയാകും.

52 ലക്ഷത്തിലധികം ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ താമസിക്കുന്നു എന്നാണ് കണക്ക്. ഇതില്‍ പഠന ആവശ്യാര്‍ഥം പോയവര്‍, ജോലി തേടി പോയവര്‍, അവരുടെ ആശ്രിതര്‍ എന്നിവരെല്ലാം പെടും. പുതിയ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ്. നിയമ വിരുദ്ധമായി താമസിക്കുന്നവരെ പുറത്താക്കാന്‍ നടപടി എടുത്ത ട്രംപ് ഭരണകൂടം, നിയമവിധേയമായി എത്തുന്നവരുടെ എണ്ണം കുറയ്ക്കാനാണ് പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി അമേരിക്കക്കാര്‍ക്ക് ലഭിക്കണം എന്നാണ് ഭരണകൂടത്തിന്റെ നിലപാട്.



Source link

Leave a Reply

Your email address will not be published. Required fields are marked *