Headlines

ഇവിടെ വന്ന് ഭിക്ഷാടനം നടത്തരുത്; പാകിസ്ഥാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരോട് പാക് എംബസി | Pakistan’s Strict Warning To Its Citizens In Saudi Arabia Who Conduct Hajj In Mecca And Madina, Details


Gulf

oi-Jithin TP

ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്ന പൗരന്മാര്‍ക്കായി കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് പാകിസ്ഥാന്‍. ഹജ്ജ് കര്‍മ്മത്തിനായി പോകുന്നവര്‍ സൗദി അറേബ്യയില്‍ എത്തിയാല്‍ ഭിക്ഷാടനം, അനധികൃതമായി പണം പിരിക്കല്‍, സൗദി വിസ ചട്ടങ്ങളുടെ ലംഘനം എന്നിവയില്‍ ഏര്‍പ്പെടരുത് എന്ന് പൗരന്‍മാരോട് പാകിസ്ഥാന്‍ എംബസി നിര്‍ദേശിച്ചു.

സൗദിയിലെത്തുന്ന ഉംറ തീര്‍ത്ഥാടകരെയും തൊഴിലാളികളെയും ഉദ്ദേശിച്ചുള്ള സന്ദേശത്തില്‍, സൗദി നിയമങ്ങളും വിസയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പൂര്‍ണമായും പാലിക്കാന്‍ പാകിസ്ഥാന്‍ എംബസി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ചട്ടലംഘനങ്ങള്‍ അറസ്റ്റ്, തടങ്കല്‍, നാടുകടത്തല്‍ എന്നിവയിലേക്ക് നയിച്ചേക്കാമെന്നും എംബസി പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Pakistan

‘പാകിസ്ഥാനില്‍ നിന്ന് വരുന്ന എല്ലാ ഉംറ തീര്‍ത്ഥാടകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പ്രധാന സന്ദേശം’ എന്ന അടിക്കുറിപ്പോടെ എംബസി സോഷ്യല്‍ മീഡിയയില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു വീഡിയോയും പങ്കുവെച്ചു. സൗദി അധികൃതര്‍ ഒരു വ്യക്തിയെ (എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം) അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഈ വീഡിയോയില്‍ കാണാം.

പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എംബസി നല്‍കുന്ന മുന്നറിയിപ്പിനൊപ്പമാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങള്‍ക്ക് സമീപം ഭിക്ഷാടനവും അനധികൃതമായ സഹായം തേടലും നടത്തുന്നതിനെതിരെ സൗദി അധികൃതര്‍ കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് എംബസി അറിയിച്ചു.

അനധികൃത പ്രാദേശിക സേവനങ്ങള്‍ ഉപയോഗിക്കുകയോ നല്‍കുകയോ ചെയ്യരുതെന്നും, സാമ്പത്തിക പിരിവുകളോ സഹായങ്ങളോ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ നടത്താവൂ എന്നും പാകിസ്ഥാനില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിസയുടെ നിബന്ധനകളും കാലാവധിയും കര്‍ശനമായി പാലിക്കണമെന്ന് തീര്‍ത്ഥാടകരെയും തൊഴിലാളികളെയും എംബസി ഓര്‍മ്മിപ്പിച്ചു.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതോ, അനുവദിക്കപ്പെട്ട വിസ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതോ ഒഴിവാക്കണമെന്ന് അവര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം ആകെ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം 1,673,320 ആയിരുന്നു. ഇതില്‍ 1,506,576 പേര്‍ സൗദി അറേബ്യയ്ക്ക് പുറത്ത് നിന്ന് എത്തിയവരാണ്. ഇസ്ലാമിലെ അഞ്ച് പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്നാണ് ഹജ്ജ്.

സാമ്പത്തികവും ശാരീരികവുമായ ശേഷിയുള്ള ഒരു മുസ്ലീം തന്റെ ജീവിതകാലത്ത് ഒരിക്കലെങ്കിലും നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണിത്. നിരവധി ദിവസങ്ങളിലായി നടത്തുന്ന വിവിധ അനുഷ്ഠാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ തീര്‍ത്ഥാടനം. ഇതില്‍ പലതും തുറസ്സായ സ്ഥലങ്ങളിലാണ് നിര്‍വഹിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *