Headlines

ലുങ്കി ധരിച്ചാല്‍ എന്താണ് കുഴപ്പം? പാര്‍ലമെന്റും കടന്ന് ലുങ്കി വിവാദം പറക്കുന്നു | Lungi Wala Row: Here Is How The Lungi Fight Is Becoming A Cultural Fight, Check Details Inside


India

oi-Jithin TP

പാര്‍ലമെന്റില്‍ പലപ്പോഴും രൂക്ഷമായ വാഗ്വാദങ്ങളുണ്ടാകാറുണ്ട്. ഇത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും വരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സംസാരിക്കുമ്പോള്‍ ബിജെപി എംപി സുസ്മിത ദേവ് ഇടയ്ക്കിടെ തടസപ്പെടുത്തുന്നുണ്ടായിരുന്നു.

അതിരുകടക്കുന്ന പരാമര്‍ശം ഉണ്ടാകുന്നതുവരെ അദ്ദേഹം അത് ക്ഷമയോടെ നേരിട്ടു. എന്നാല്‍ ഇതിനിടെ സുസ്മിത ദേവ് ‘ലുങ്കി വാല’ (ലുങ്കി ധരിക്കുന്നയാള്‍) എന്ന് വിളിച്ച് ബ്രിട്ടാസിനെ ആക്ഷേപിച്ചു. ഇതിനെതിരെ ബ്രിട്ടാസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയും മാധ്യമങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലും വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. മറ്റു പലരും ഇതില്‍ അഭിപ്രായം രേഖപ്പെടുത്തി.

Lungi Wala Row

ഒടുവില്‍ അത്തരം പ്രയോഗങ്ങളെ തന്റെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് സഭാനേതാവ് ജെപി നദ്ദ പറഞ്ഞു. എന്നിരുന്നാലും, ഒരു മലയാളി എന്ന നിലയില്‍ ‘ലുങ്കി വാല’ എന്ന് വിളിക്കുന്നതില്‍ അത്രമാത്രം അപമാനകരമായി എന്താണുള്ളത് എന്ന തരത്തിലും പലകോണിലും ചോദ്യങ്ങളുയര്‍ന്നു. വൈകാതെ ഒരു പാര്‍ലമെന്റ് വാഗ്വാദം രാജ്യത്തെ സാംസ്‌കാരിക ലോകം ഏറ്റെടുക്കുകയും ചെയ്തു.

ഒരു ജനപ്രതിനിധി സാധാരണമായ ഒരു വസ്ത്രത്തെ പരിഹാസത്തിനുള്ള ഉപാധിയാക്കി മാറ്റുമ്പോള്‍, അതൊരു പാര്‍ലമെന്ററി തമാശ എന്നതിലുപരി, ഒരു അധിക്ഷേപത്തിന്റെ പ്രശ്‌നമായി മാറുന്നു. സുസ്മിത ദേവ് ആ പ്രയോഗം നടത്തിയത് അവഹേളനപരമായ ഉദ്ദേശ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയ ബ്രിട്ടാസ്, അതൊരുതരം സ്റ്റീരിയോടൈപ്പിംഗ് (തെറ്റായ പൊതുബോധം സൃഷ്ടിക്കല്‍) ആണെന്ന് ആരോപിച്ച് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തിന്റെ വസ്ത്രധാരണത്തെയോ സ്വത്വത്തെയോ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ദേവ് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവും തെളിയിക്കപ്പെട്ട വസ്തുതയും തമ്മില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ട്. എങ്കിലും, ഒരു പ്രധാന ചോദ്യം അപ്പോഴും അവശേഷിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ‘ലുങ്കി’ പരിഹാസത്തിനുള്ള ഒരു ഉപാധിയായി കണക്കാക്കപ്പെടുന്നത്?

ഇതാണ് ഇന്ന് ഇന്ത്യയാകെ ഇതിന്‍മേല്‍ പ്രതികരണം വരാന്‍ കാരണവും. ലുങ്കി ഒരു തമാശയല്ല. വിവിധ പ്രദേശങ്ങളിലും മതങ്ങളിലും സാമൂഹിക വിഭാഗങ്ങളിലും പെട്ട ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അത് ധരിക്കുന്നുണ്ട്. കേരളത്തില്‍ മുണ്ടിനൊപ്പം ലുങ്കിയും പ്രചാരത്തിലുണ്ട്. മറ്റ് സ്ഥലങ്ങളില്‍, സമാനമായ പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് അവയുടേതായ ചരിത്രവും അര്‍ത്ഥവുമുണ്ട്.

ഈ വസ്ത്രം കാരിക്കേച്ചറുകളിലോ മറ്റോ ചിത്രീകരിക്കപ്പെടുന്ന ‘ദക്ഷിണേന്ത്യന്‍’ എന്ന സങ്കല്‍പ്പത്തിന്റേതല്ല, മറിച്ച് ഇന്ത്യയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍, ഒരു പാര്‍ലമെന്ററി അംഗത്തിനെതിരെ ഇതിനെ ആയുധമാക്കുന്നത് കേവലം ഒരു അധിക്ഷേപത്തിനപ്പുറമുള്ള കാര്യമാണ്. ആ വസ്ത്രവുമായി ബന്ധപ്പെട്ട സംസ്‌കാരം എന്തുകൊണ്ടോ കുറഞ്ഞ നിലവാരമുള്ളതോ, കുറഞ്ഞ അന്തസ്സുള്ളതോ, ദേശീയമല്ലാത്തതോ ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണത്.

അതുകൊണ്ട് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ലുങ്കി ധരിച്ച് കൊണ്ട് ബിജെപി എംപിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയത്. ലുങ്കിയുടെ ഗുണങ്ങള്‍ വിവരിച്ചും അതിന്റെ ഉപയോഗങ്ങള്‍ ലിസ്റ്റ് ചെയ്തും എങ്ങനെയെല്ലാം ലുങ്കി ധരിക്കാം എന്ന് പഠിപ്പിച്ചുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സാംസ്‌കാരികമായ മേധാവിത്വബോധം അപൂര്‍വ്വമായേ ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ പരസ്യമായി പ്രഖ്യാപിക്കപ്പെടാറുള്ളൂ.

തമാശകള്‍, വിളിപ്പേരുകള്‍, സംസാരശൈലി, മുന്‍ധാരണകള്‍, ഉപദ്രവകാരിയല്ലെന്ന് തോന്നിക്കുന്ന വിവരണങ്ങള്‍ എന്നിവയിലൂടെയാണ് അത് പ്രത്യക്ഷപ്പെടുന്നത്. ഒരു വിഭാഗത്തിന് പരിചിതമായ കാര്യത്തെ മറ്റൊരു വിഭാഗത്തിന് മുന്നില്‍ ഹാസ്യാത്മകമായോ പിന്നോക്കാവസ്ഥയുടെ ലക്ഷണമായോ അത് അവതരിപ്പിക്കുന്നു. ഇത്തരം മുന്‍ധാരണകള്‍ക്കിടയില്‍ വ്യക്തിത്വം അപ്രത്യക്ഷമാകുന്നു എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

അപ്പോഴാണ് മലയാളി ‘ലുങ്കി-വാല’യാകുന്നത്. കുടിയേറ്റക്കാരന്‍ ‘പുറത്തുനിന്നുള്ളയാള്‍’ ആകുന്നു, വടക്കുകിഴക്കന്‍ ഇന്ത്യക്കാരന്‍ വംശീയമായ പരിഹാസരൂപമായി മാറുന്നു, പ്രാദേശിക ശൈലിയില്‍ സംസാരിക്കുന്നയാള്‍ പരിഹാസപാത്രമാകുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങള്‍ വ്യത്യാസങ്ങളെ തിരിച്ചറിയുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, ആ വ്യത്യാസങ്ങള്‍ക്ക് ഒരു പ്രത്യേക പദവി (താഴ്ന്നതോ ഉയര്‍ന്നതോ ആയ നില) കൂടി കല്‍പ്പിക്കുന്നു.

പാര്‍ലമെന്റില്‍ വെച്ച് ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത് അതീവ വിരോധാഭാസവും അരോചകവുമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. വഴിയരികിലെ തര്‍ക്കമോ ടെലിവിഷന്‍ ചര്‍ച്ചകളിലെ ബഹളമോ അല്ല രാജ്യസഭ. പരിഹസിക്കപ്പെടുന്ന വസ്ത്രധാരണരീതി പിന്തുടരുന്ന പൗരന്മാരെ വരെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ സംസാരിക്കുന്ന ഒരു ഭരണഘടനാപരമായ സ്ഥാപനമാണത്.

ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുന്നതിനായി പതിറ്റാണ്ടുകളായി അതിശയോക്തി കലര്‍ന്ന സംസാരശൈലി, ഇരുണ്ട നിറത്തെക്കുറിച്ചുള്ള മുന്‍വിധികള്‍, തേങ്ങ, കള്ള്, ഇഡ്ഡലി-സാമ്പാര്‍ എന്നിവയെച്ചൊല്ലിയുള്ള തമാശകള്‍ എന്നിവ ഉപയോഗിച്ചുവരുന്നു. ഇത്തരം ചിത്രീകരണങ്ങളെ കേവലം തമാശയായി തള്ളിക്കളയാമെങ്കിലും, തമാശകള്‍ എപ്പോഴും ഒരു പ്രത്യേക ദിശയില്‍ മാത്രം സഞ്ചരിക്കുമ്പോള്‍ അത് സാംസ്‌കാരികമായി നിഷ്പക്ഷമല്ലാതായിത്തീരുന്നു.

‘മദ്രാസി’ എന്ന വാക്കിന്റെ ചരിത്രം ഇതിനൊരു ഉദാഹരണമാണ്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങള്‍ തമ്മില്‍ വലിയ ഭാഷാ-സാംസ്‌കാരിക വ്യത്യാസങ്ങളുണ്ടായിട്ടും, ദക്ഷിണേന്ത്യയില്‍ നിന്നുള്ള എല്ലാവരെയും വിളിക്കാന്‍ ഈ വാക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ പെരുമാറ്റത്തില്‍ ഇത്തരം പ്രവണതകള്‍ കാണുമ്പോള്‍ അത് കൂടുതല്‍ ആശങ്കാജനകമാകുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം.

സാംസ്‌കാരികമായി ഏകീകൃതമായ ഒന്നായിരിക്കാനല്ല ഇന്ത്യ രൂപകല്‍പ്പന ചെയ്യപ്പെട്ടത്. സാംസ്‌കാരികമായ ഏകതയിലല്ല, മറിച്ച് തികച്ചും വ്യത്യസ്തരായ ആളുകള്‍ക്ക് തുല്യമായ പൗരാവകാശം പങ്കിടാന്‍ കഴിയുമെന്ന ആശയത്തിലാണ് ഇന്ത്യയുടെ ഭരണഘടനാപരമായ കാഴ്ചപ്പാട് കെട്ടിപ്പടുത്തിരിക്കുന്നത്. മതം, ഭാഷ, പ്രദേശം, വിഭാഗം എന്നിവയിലുള്ള വൈവിധ്യങ്ങള്‍ക്കിടയിലും ഐക്യവും സാഹോദര്യവും വളര്‍ത്താന്‍ ആര്‍ട്ടിക്കിള്‍ 51A(e) പൗരന്മാരോട് ആവശ്യപ്പെടുന്നു.

ചില ഉച്ചാരണരീതികള്‍ കൂടുതല്‍ വിദ്യാസമ്പന്നമാണെന്നും, ചില വസ്ത്രങ്ങള്‍ കൂടുതല്‍ മാന്യമാണെന്നും, ചില ഭക്ഷണരീതികള്‍ കൂടുതല്‍ മികച്ചതാണെന്നും, ചില പ്രദേശങ്ങള്‍ കൂടുതല്‍ ആധുനികമാണെന്നും, ചില സ്വത്വങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ ഇന്ത്യന്‍ ആണെന്നും അവകാശപ്പെടുന്നതിനെ എതിര്‍ക്കേണ്ടതാണ് എന്നാണ് സാംസ്‌കാരിക ലോകം പറയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *