Headlines

‘ലൈഫില്‍’ ലോഗോ, ഗുണഭോക്താക്കള്‍ ഒരു ലക്ഷം മുടക്കണം; യുഡിഎഫ് സര്‍ക്കാരിനെതിരെ പിണറായി | Pinarayi Vijayan Slams UDF Govt For Allowing Central Govt To Poster Logo In LIFE Housing Project


Kerala

oi-Jithin TP

ലൈഫ് പദ്ധതിയില്‍ വീട് വെക്കുന്നവര്‍ ഒരു ലക്ഷം രൂപ മുടക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാര്‍ഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചത് അംഗീകരിക്കാനാകില്ല എന്നും പിണറായി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ ബ്രാന്റിംഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകള്‍ക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുണഭോക്താക്കള്‍ക്കുമേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Pinarayi Vijayan

+

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ലൈഫ് പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നാല് ലക്ഷം രൂപയുടെ ഭവന പദ്ധതി മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയത് പ്രതിഷേധാര്‍ഹമാണ്. ഭവനരഹിതര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ പദ്ധതിയെ തകര്‍ക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗുണഭോക്തൃ വിഹിതം ഈടാക്കാതെ ഉറപ്പാക്കിയ ഭവന നിര്‍മ്മാണ പദ്ധതിയെയാണ് യുഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനത്തിലൂടെ തകിടം മറിച്ചിരിക്കുന്നത്. പിഎംഎവൈ നഗരം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബ്രാന്റിംഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകള്‍ക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

നിലവിലെ ലൈഫ് – പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം ഒരു വീടിന് അനുവദിക്കുന്ന 4 ലക്ഷം രൂപയില്‍ കേന്ദ്ര വിഹിതം ഒന്നര ലക്ഷം രൂപയായിരുന്നു. ഗുണഭോക്താവിന് ഒരു രൂപ പോലും സ്വന്തം കയ്യില്‍ നിന്ന് മുടക്കേണ്ടതില്ലായിരുന്നു. ബാക്കി രണ്ടര ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടി നല്‍കുകയായിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു.

പകരം പദ്ധതി തുകയുടെ 25 ശതമാനം, അതായത് 1 ലക്ഷം രൂപ, ഗുണഭോക്താവ് തന്നെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഭവനരഹിതരായ പാവപ്പെട്ട മനുഷ്യര്‍ക്ക് മേല്‍ ഒരു ലക്ഷം രൂപയുടെ ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഫലത്തില്‍ ലൈഫില്‍ നല്‍കി വന്നിരുന്ന നാല് ലക്ഷം ലക്ഷമായി വെട്ടിക്കുറക്കുകയാണ് ചെയ്തത്.

കേവലം ഒന്നര ലക്ഷം രൂപ മാത്രം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍, പാവപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്നില്‍ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുമ്പോള്‍ അതിന് മുന്നില്‍ നട്ടെല്ലു വളയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കേന്ദ്രനിലപാടിനെ എതിര്‍ക്കുന്നതിന് പകരം അതിനു കുഴലൂതുന്ന ഈ നടപടി അങ്ങേയറ്റത്തെ അടിമപ്പെടലാണ്.

450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അപഹാസ്യകരമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനു കീഴില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ അഞ്ചുലക്ഷത്തിലേറെ വീടുകളില്‍ 3,72,000 വീടുകളും പരിപൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരും പ്രാദേശിക സര്‍ക്കാരുകളും ചേര്‍ന്നു നിര്‍മ്മിച്ചവയാണ്. ഇവയിലെ കേന്ദ്രവിഹിതം പൂജ്യമാണ്.

93,600 വീടുകള്‍ക്കാണ് പിഎംഎവൈ (നഗരം) പദ്ധതി വഴി ഒന്നര ലക്ഷം വീതം കേന്ദ്രസഹായം ലഭിച്ചത്. പിഎംഎവൈ (ഗ്രാമം) വഴി നിര്‍മ്മിച്ച 34,600 വീടുകള്‍ക്ക് 72,000 രൂപ വീതമാണ് കേന്ദ്രസഹായം കിട്ടിയത്. ഈ രണ്ടു വിഭാഗത്തിലും നാലു ലക്ഷം രൂപ തികയാനാവശ്യമുള്ള ബാക്കി തുക മുഴുവനും വകയിരുത്തിയത് സംസ്ഥാന സര്‍ക്കാരും പ്രാദേശിക സര്‍ക്കാരുകളും ചേര്‍ന്നാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തീകരിച്ച ഈ മോഡല്‍ അട്ടിമറിക്കേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായത്?

നാമമാത്രമായ കേന്ദ്രവിഹിതമുള്ള പിഎംഎവൈ (നഗരം), പിഎംഎവൈ (ഗ്രാമം) എന്നീ പദ്ധതിവഴി സഹായം കിട്ടിയ വീടുകളില്‍ കേന്ദ്ര ബ്രാന്റിംഗ് അടിച്ചേല്‍പ്പിക്കാന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നു. അങ്ങനെ ചെയ്യാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, പിഎംഎവൈ (നഗരം) പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ തിട്ടൂരത്തിനു വഴങ്ങിക്കൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത്.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചതിനെതിരെ വലിയ പ്രതിഷേധം നിലനില്‍ക്കുകയാണ്. സ്തംഭനാവസ്ഥയില്‍ എത്തിയ അത്തരം സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് പുന:സ്ഥാപിക്കാന്‍ തയ്യാറാവാതെ ഗുണഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുണഭോക്താക്കള്‍ക്കുമേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കണം.



Source link

Leave a Reply

Your email address will not be published. Required fields are marked *