Headlines

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം; വീട് നിര്‍മിക്കാന്‍ 12 ലക്ഷം, ധനസഹായം ഇങ്ങനെ | Kerala Flood Relief: 8 Lakh For Families Of flood Victims; 12 Lakh For House Construction, Details


Kerala

oi-Ashif N

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയും പ്രളയവും നേരിടുന്നതിനും ദുരിതബാധിതര്‍ക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനുമായി സുപ്രധാന തീരുമാനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വര്‍ധിപ്പിക്കുന്നതിനൊപ്പം വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സഹായപദ്ധതികളും, സംസ്ഥാനത്ത് എഐ അധിഷ്ഠിത ഡാം മാനേജ്മെന്റ്, ഫ്ലഡ് മാപ്പിങ് സംവിധാനവും ഉള്‍പ്പെടെയുള്ള സമഗ്ര ദുരന്തനിവാരണ നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫ്, സി.എം.ഡി.ആര്‍.എഫ്, പി.എം.എന്‍.ആര്‍.എഫ് എന്നിവയില്‍ നിന്നായി എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്‌കാരച്ചെലവിനായി പതിനായിരം രൂപയും പ്രത്യേകമായി അനുവദിക്കും. പ്രളയത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മിക്കാന്‍ നല്‍കുന്ന സഹായം 10 ലക്ഷത്തില്‍ നിന്ന് 12 ലക്ഷം രൂപയായി ഉയര്‍ത്തി. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു.

kerala flood relief

ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വീടുകളില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപ അടിയന്തര സഹായമായി നല്‍കും. വീടുകളില്‍ വെള്ളം കയറി മാറിത്താമസിക്കേണ്ടിവരുന്നവര്‍ക്ക് വീട്ടുവാടകയും, ബാധിക്കപ്പെട്ട കുടുംബങ്ങളിലെ ഒരു റേഷന്‍ കാര്‍ഡിലെ രണ്ട് അംഗങ്ങള്‍ക്ക് പ്രതിദിനം 300 രൂപ വീതം നല്‍കും.

സംസ്ഥാനത്ത് കാലവര്‍ഷത്തെ തുടര്‍ന്ന് നിലവില്‍ 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27048 പേര്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. പത്തനംതിട്ടയില്‍ 157 ക്യാമ്പുകളും കോട്ടയത്ത് 154 ക്യാമ്പുകളും ആലപ്പുഴയില്‍ 81 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വരെ 26 മരണങ്ങളും 11 പേര്‍ക്ക് അപകടം പറ്റിയതായും 4 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് 1,882 ഹെക്ടര്‍ കൃഷിസ്ഥലത്ത് നാശനഷ്ടമുണ്ടാവുകയും (പ്രാഥമിക കണക്കനുസരിച്ച് 67.44 കോടി രൂപയുടെ നാശനഷ്ടം) 23,537 കര്‍ഷകരെ ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുള്ള കൃഷിനാശ ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കും. വെള്ളം കയറി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട കടയുടമകള്‍ക്ക് ആദ്യമായി 10,000 രൂപയുടെ പ്രത്യേക ധനസഹായവും നല്‍കും.

ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷകര്‍, ടൂറിസ്റ്റ് വാഹന ഉടമകള്‍ എന്നിവര്‍ക്ക് 12 ലക്ഷം രൂപ വരെ ഉജ്ജീവന സോഫ്റ്റ് ലോണ്‍ അനുവദിക്കും. ഇതില്‍ പരമാവധി മൂന്ന് ലക്ഷം രൂപയോ വായ്പാത്തുകയുടെ 25 ശതമാനമോ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മാര്‍ജിന്‍ മണിയായി നല്‍കുകയോ, അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് ഒമ്പത് ശതമാനം പലിശ ഇളവ് നല്‍കുകയോ ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയിലെ പരാതികള്‍ പരിഹരിച്ച് പുതിയ പദ്ധതി നടപ്പാക്കുമെന്നും സഹായത്തുക വര്‍ധിപ്പിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *