Headlines

മോദി ഭരണകാലത്ത് വളര്‍ന്ന കുട്ടികള്‍..! സിജെപി പ്രതിഷേധത്തില്‍ ബിജെപി പതറാന്‍ കാരണം | CJP Protest: The Reason Why the BJP is Faltering In The Face of the CJP Protest, Details Inside


India

oi-Jithin TP

കര്‍ഷക സമരത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ സമരമാണ് സിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. സമരത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നതാണ് ഇതില്‍ ശ്രദ്ധേയം. സിജെപി നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ബിജെപി, എന്‍ഡിഎ നേതാക്കളുടെ മക്കളും പിന്തുണ പ്രഖ്യാപിച്ചതാണ് കേന്ദ്രത്തെ വെട്ടിലാക്കിയത്.

ജെന്‍സി വിഭാഗത്തില്‍ നിന്നുയര്‍ന്ന രോഷത്തെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് വളര്‍ന്നുവന്ന ‘ജെന്‍-സി’ വിഭാഗത്തിലെ ഒരു വിഭാഗവും സര്‍ക്കാരും തമ്മിലുള്ള അകലം വര്‍ധിച്ചുവരുന്നുവെന്നതിലേക്കാണ് ബിജെപി, എന്‍ഡിഎ നേതാക്കളുടെ മക്കളുടെ സാന്നിധ്യവും ഇവരുടെ പരസ്യമായ പിന്തുണയും വിരല്‍ ചൂണ്ടുന്നത്.

CJP Protest

സിജെപി സമരത്തെ പിന്തുണച്ച എന്‍ഡിഎ നേതാക്കളുടെ മക്കള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മകള്‍ ദിവിജ ഫഡ്നാവിസ് സമരത്തെ അനുകൂലിച്ചിരുന്നുു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അവര്‍, അതേസമയം പ്രതിഷേധക്കാരോ പൊലീസോ നടത്തുന്ന അക്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും മുന്നറിയിപ്പ് നല്‍കി.

അസമില്‍, സംസ്ഥാന മന്ത്രിയും ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് നേതാവുമായ കേശബ് മഹന്തയുടെ മകള്‍ ദിബിസ മഹന്ത ഗുവാഹത്തിയില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച അവര്‍, പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുകയും ചെയ്തു.

മറ്റൊരു പ്രമുഖ ശബ്ദം ഉയര്‍ന്നത് ബിജെപി എംപി അപരാജിത സാരംഗിയുടെ മകള്‍ അര്‍ച്ചിത സച്ചിന്‍ രഹാറില്‍ നിന്നാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം, അര്‍ചിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു, ‘ എന്റെ കുടുംബം ഡിപിക്കൊപ്പമാണ് (ധര്‍മ്മേന്ദ്ര പ്രധാനോടൊപ്പമാണ്). ഞാന്‍ വിദ്യാര്‍ത്ഥികളോടൊപ്പമാണ്,’. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും അപരാജിതയുടെ നിലപാട് ശ്രദ്ധേയമായി.

ഉത്തര്‍പ്രദേശ് മുന്‍ ബിജെപി എംഎല്‍എ വിക്രം സിങ്ങിന്റെ മകള്‍ യശസ്വിനി രാജെ സിങ്ങും ഈ മുന്നേറ്റത്തെ ശക്തമായി പിന്തുണച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അവര്‍, പേപ്പര്‍ ചോര്‍ച്ച വിവാദം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെയും വിദ്യാര്‍ത്ഥി പ്രതിഷേധക്കാരോടുള്ള പൊലീസിന്റെ പ്രതികരണത്തെയും നിരന്തരം വിമര്‍ശിച്ചു.

മുന്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് വ്യത്യസ്തമായി സിജെപി പ്രതിഷേധങ്ങളെ പ്രധാനമായും നയിച്ചത് ജനറേഷന്‍ ഇസഡ് എന്നറിയപ്പെടുന്ന ജെന്‍സികളാണ്. 2014 ല്‍ നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ കുട്ടികളായിരുന്ന, ഇപ്പോഴത്തെ യുവാക്കളാണ് ഇവര്‍. മുന്‍ സര്‍ക്കാരുകളുമായുള്ള താരതമ്യങ്ങളേക്കാള്‍, നിലവിലെ ഭരണകൂടത്തില്‍ നിന്നുള്ള പ്രതീക്ഷകളാലും അവരുടെ രാഷ്ട്രീയ വീക്ഷണം രൂപപ്പെട്ടിട്ടുണ്ട്.

ജാതി, സമുദായ, വര്‍ഗ പരിധികള്‍ക്കപ്പുറത്തേക്ക് പ്രതിഷേധങ്ങള്‍ കടന്നു എന്നതും ശ്രദ്ധേയമാണ്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പിന്തുണച്ച കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പോലും സിജെപിക്കൊപ്പമായിരുന്നു. അതിനാലാണ് ബിജെപി ഈ പ്രതിഷേധത്തെ മുഖവിലയ്‌ക്കെടുത്തതും. മധ്യവര്‍ഗ, താഴ്ന്ന മധ്യവര്‍ഗ പശ്ചാത്തലങ്ങളില്‍ നിന്നുള്ള യുവ വോട്ടര്‍മാര്‍, അവരില്‍ പലരും ബിജെപിയുടെ വിശാലമായ സാമൂഹിക ആവാസവ്യവസ്ഥയുടെ ഭാഗമാണ്.

പരീക്ഷാ പരിഷ്‌കാരങ്ങള്‍, തൊഴിലില്ലായ്മ, ഭരണം തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍, അത് വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് മുന്നോട്ട് വെക്കുന്നത് എന്ന് ബിജെപി മനസിലാക്കുകയും ചെയ്തു. അതിനാല്‍ സിജെപി പ്രസ്ഥാനം പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ ഒരു പ്രതിഷേധം എന്നതിലുപരിയായി മാറി എന്നും കേന്ദ്രം വിലയിരുത്തി.

ഇപ്പോള്‍ ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്ന ഇന്ത്യയിലെ യുവജനങ്ങളുമായി ഇടപഴകുന്നതിലെ തങ്ങളുടെ സമീപനം പുനഃപരിശോധിക്കാനും ബിജെപി ഒരുങ്ങുകയാണ്. സിഎഎ വിരുദ്ധ സമരങ്ങളെയോ കര്‍ഷക പ്രക്ഷോഭങ്ങളെയോ അപേക്ഷിച്ച്, പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ പ്രതിഷേധങ്ങള്‍ ബിജെപിയെ കൂടുതല്‍ ആശങ്കയിലാക്കി. കാരണം, ബിജെപിയുടെ സ്വന്തം അനുയായികളില്‍ നിന്നുതന്നെയാണ് ഈ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്!

വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ ധര്‍മേന്ദ്ര പ്രധാന്റെ രാജി ഒരു മന്ത്രിയുടെ പതനം എന്നതിലുപരി വലിയൊരു സന്ദേശം നല്‍കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് മോദി സര്‍ക്കാര്‍ പിന്മാറാന്‍ നിര്‍ബന്ധിതരാകുന്ന മൂന്നാമത്തെ സന്ദര്‍ഭമാണിത്. മീടു പ്രസ്ഥാനത്തിനിടെ എംജെ അക്ബര്‍ രാജിവെച്ചതിന് ശേഷം ശക്തമായ ജനകീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒരു കേന്ദ്രമന്ത്രി സ്ഥാനമൊഴിയുന്ന രണ്ടാമത്തെ സംഭവം കൂടിയാണിത്.

സിഎഎ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെയാണ് ആദ്യത്തെ പ്രധാന പിന്മാറ്റം ഉണ്ടായത്. അന്ന് നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച നിലപാടില്‍ സര്‍ക്കാര്‍ അയവ് വരുത്താന്‍ തുടങ്ങി. സാങ്കേതികമായി പറഞ്ഞാല്‍, ഔദ്യോഗികമായ പിന്‍വലിക്കല്‍ ഉണ്ടായില്ല, കാരണം രാജ്യവ്യാപക എന്‍ആര്‍സി വിജ്ഞാപനം അപ്പോഴും പുറപ്പെടുവിച്ചിരുന്നില്ല.

എന്നിരുന്നാലും, രാഷ്ട്രീയപരമായി അതില്‍ നിന്ന് ലഭിച്ച സന്ദേശം വ്യക്തമായിരുന്നു. രാജ്യവ്യാപക എന്‍ആര്‍സിയെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ അത് വ്യക്തമായ ഒരു പിന്മാറ്റമായി മാറി. ഈ നടപടി വലിയൊരു രാഷ്ട്രീയ ബാധ്യതയായി മാറിയെന്ന് തിരിച്ചറിഞ്ഞതോടെ എന്‍ആര്‍സി പദ്ധതി ഫലത്തില്‍ മരവിപ്പിക്കപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍

ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തിന് ശേഷമാണ് രണ്ടാമത്തെ പിന്മാറ്റം ഉണ്ടായത്. തുടക്കത്തില്‍, ഈ പ്രക്ഷോഭം പരിമിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചിത്രീകരിച്ച് അതിനെ അതിജീവിക്കാമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ നിരന്തരമായ ഒരു പ്രക്ഷോഭം നയിച്ചു. അത് ക്രമേണ സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി മാറി.

ഒടുവില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുകയും കര്‍ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. സര്‍ക്കാര്‍ പിന്നോട്ട് പോയത് കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടല്ല, മറിച്ച് നിരന്തരമായ ജനകീയ സമ്മര്‍ദ്ദം മൂലം തങ്ങളുടെ നിലപാട് രാഷ്ട്രീയമായി നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായതുകൊണ്ടാണ് എന്നതിന്റെ അപൂര്‍വ്വമായ ഒരു സമ്മതപത്രമായിരുന്നു അത്.

സിജെപി പ്രതിഷേധം

പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയും ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍, സമാനമായ രീതിയിലുള്ള മൂന്നാമത്തെ വലിയ ജനകീയ മുന്നേറ്റമായി മാറിയിരിക്കുന്നു. ഈ പ്രസ്ഥാനത്തെ വേറിട്ടുനിര്‍ത്തിയത് അതിന് കാരണമായ വിഷയം മാത്രമല്ല, മറിച്ച് അതിലെ സാമൂഹിക പങ്കാളിത്തവും സംഘടനാപരമായ ഘടനയുമാണ്. ഇതൊരു വികേന്ദ്രീകൃതവും സ്വാഭാവികമായി രൂപപ്പെട്ടതും ഒരു രാഷ്ട്രീയ നേതൃത്വത്തെ മുന്‍നിര്‍ത്താത്തതുമായ മുന്നേറ്റമായിരുന്നു.

കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരൊറ്റ സംഘടനയോ നേതൃത്വ ഘടനയോ ഇതിനുണ്ടായിരുന്നില്ല. ജനക്കൂട്ടം തന്നെ ഈ പ്രസ്ഥാനത്തിന്റെ ശബ്ദവും മുന്നോട്ട് നയിക്കുന്ന ശക്തിയുമായി മാറി. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതോ അല്ലെങ്കില്‍ സ്വാധീനിച്ച് വരുതിയിലാക്കാവുന്നതോ ആയ ഏതാനും നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുക എന്ന സര്‍ക്കാരിന്റെ പതിവ് തന്ത്രം പ്രയോഗിക്കുന്നത് ഇതിനാല്‍ ദുഷ്‌കരമായി.



Source link

Leave a Reply

Your email address will not be published. Required fields are marked *