Headlines

ദേശീയപാത 744 കൊല്ലം – ഇടമൺ ഭാഗം വെറും 10 മീറ്ററിലേക്ക് ഒതുങ്ങുമോ? ആശങ്ക..തടസം തീർക്കുന്നത് ഇത്| Kollam–Edamon stretch of Will National Highway 744 be restricted to just 10 meters? Concerns arise as this issue creates a hurdle.


Kerala

oi-Rakhi

കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗത്തെ ദേശീയപാത-744ന്റെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. നിലവിൽ പ്രതിദിനം പതിനായിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ സുപ്രധാന ദേശീയപാതയുടെ കൊല്ലം-ഇടമൺ ഭാഗം 10 മീറ്റർ വീതിയിൽ മാത്രം വികസിപ്പിച്ച് ദേശീയപാത പദവി ഒഴിവാക്കി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചതായി അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, യാത്രക്കാർ, സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ നേരിട്ടും, ഫോണിലൂടെയും, നവമാധ്യമങ്ങളിലൂടെയും ആശങ്ക അറിയിക്കുകയും ശക്തമായ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള പാതയുടെ ഭാഗം കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന അന്തർസംസ്ഥാന പാതയായതിനാൽ ഭാവിയിലെ ഗതാഗത ആവശ്യകത കൂടി കണക്കിലെടുത്തുള്ള വികസനമാണ് അനിവാര്യം. ഇത്തരമൊരു ദേശീയപാതയെ വെറും 10 മീറ്റർ വീതിയിൽ ഒതുക്കി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കം ജനങ്ങളുടെ ദീർഘകാല താൽപര്യങ്ങൾക്ക് വിരുദ്ധവും വികസന സാധ്യതകളെ തകർക്കുന്നതുമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

nh744

തൻ്റെ ആവശ്യം ഗൗരവത്തോടെ പരിഗണിച്ച കേന്ദ്രമന്ത്രി ഉടൻ തന്നെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ദേശീയപാത അതോറിറ്റിയുടെ ചീഫ് എൻജിനീയറെ വിളിച്ചുവരുത്തി വിശദീകരണം തേടിയതായി അദ്ദേഹം പറഞ്ഞു. മുൻ സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് അദ്ദേഹം അറിയിച്ചത്. നിലവിൽ സംസ്ഥാനത്ത് സർക്കാർ മാറിയ സാഹചര്യത്തിൽ പഴയ തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം കടമ്പാട്ടുകോണം വഴിയുള്ള ഗ്രീൻഫീൽഡ് ഹൈവേയുടെ പ്രഖ്യാപന സമയത്ത് മന്ത്രാലയം കൊല്ലം ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ഭാഗം ദേശീയപാതയായി തന്നെ നിലനിർത്തും എന്നുള്ള ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് കൃത്യമായി പാലിക്കപ്പെടണം.10 മീറ്റർ വികസനവും ഡി-നോട്ടിഫിക്കേഷനും പൂർണമായും ഉപേക്ഷിച്ച് ദേശീയപാത-744നെ നാല് വരിപ്പാതയായി വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന ആവശ്യവും എംപി ഉയർത്തി.

കൊട്ടാരക്കര ഉൾപ്പെടെയുള്ള പ്രധാന ടൗണുകളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബൈപ്പാസുകൾ അനിവാര്യമാണ്. ഭാവിയിലെ ഗതാഗത ആവശ്യകത കണക്കിലെടുത്തുള്ള ശാസ്ത്രീയമായ വികസനമാണ് നടപ്പാക്കേണ്ടത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉറപ്പാക്കുന്നതിനൊപ്പം മുൻ സർക്കാർ സ്വീകരിച്ച നിലപാട് തിരുത്തുന്നതിനായി കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരെ നേരിൽകണ്ട് സംസ്ഥാന സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനും ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുമെന്നും എംപി വ്യക്തമാക്കി. .
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ചിന്നക്കട ഇടമൺ ഭാഗത്തെ ദേശീയപാത വികസനത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാട് തേടി ലോക്സഭയിൽ ശൂന്യവേളയിലും, റൂൾ 377 പ്രകാരവും നോട്ടീസുകളും നൽകിയിരുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *