Kerala
oi-Sajitha Gopie
നീറ്റ് സമരത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഒത്തുകളി ആരോപിച്ച് മട്ടന്നൂർ എംഎൽഎ വികെ സനോജ്. കേരളത്തിൽ ബിജെപിയും കോൺഗ്രസും ചേർന്ന് രാഷ്ട്രീയ നാടകങ്ങൾ കളിക്കുകയാണെന്ന് വികെ സനോജ് ആരോപിച്ചു.
മാത്രമല്ല ജന്തർ മന്തറിലെ സമരത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ടിട്ടാണ് അവസാനം രാഹുൽ ഗാന്ധിയും സമരത്തിന് ഇറങ്ങിയതെന്നും സനോജ് കുറ്റപ്പെടുത്തി. കേക്ക് മുറിക്കാനെന്ന് കരുതി എത്തി സമരത്തിൽ പെട്ട് പോയതാണ് മുഖ്യമന്ത്രി വിഡി സതീശനെന്നും വികെ സനോജ് പരിഹസിച്ചു.
വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിൽ പോരാടുമ്പോൾ കേരളത്തിൽ ഭരണകക്ഷിയും ബിജെപിയും കളിക്കുന്ന രാഷ്ട്രീയ നാടകങ്ങൾ കാണാതെ പോകരുത്. ദേശീയ തലത്തിൽ ചോദ്യം നേരിടുമ്പോൾ ബിജെപി കേരളത്തിൽ ചെയ്യുന്നത് എന്താണ്? കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് മാർച്ച് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് ചെയ്യുന്നു. സമരത്തെ അനുകൂലിച്ച നടൻ ടൊവീനോയുടെ വീട്ടിലേക്ക് പോലും മാർച്ച് നടത്തുന്നു.

ജന്തർമന്ദിറിൽ സമരം തുടങ്ങി 28-ാം ദിവസമാണ് രാജ്യത്തെ പ്രതിപക്ഷ നേതാവ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ പോലും തയ്യാറായത്.ആദ്യ ദിവസങ്ങളിൽ കോൺഗ്രസോ, എൻഎസ്യുവോ, രാഹുൽ ഗാന്ധിയോ ഈ പോരാട്ടത്തെ പിന്തുണച്ചിരുന്നില്ല. സമരത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ട് അവസാനം സമരരംഗത്തിറങ്ങിയ രാഹുൽ ഗാന്ധിയും കൂട്ടരും, യഥാർത്ഥ സമരകേന്ദ്രമായ ജന്തർ മന്ദിറിൽ പോകാതെ വേറൊരിടത്താണ് സമരം സംഘടിപ്പിച്ചത്.
അതിൽ തന്നെ കേക്ക് മുറിക്കാൻ എത്തിയതാണെന്ന ധാരണയിൽ പെട്ടുപോയി, അസ്വസ്ഥനായി ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ദൃശ്യം കേരളം കണ്ടതാണ്. ഒരു മുദ്രാവാക്യം കൊണ്ടുപോലും ബിജെപിയെ പ്രയാസപ്പെടുത്താത്ത കരുതൽ നാം കണ്ടു. എന്നാൽ ഇത്തരം രാഷ്ട്രീയ നാടകങ്ങൾക്ക് കേസ് എടുക്കാത്ത പോലീസ്, ഡൽഹിയിലും കൊച്ചിയിലും സമരത്തിൽ സജീവമായ വേടൻ അടക്കമുള്ള കലാകാരന്മാർക്കും പ്രതിഷേധക്കാർക്കും എതിരെ കേസെടുക്കാൻ മത്സരിക്കുന്നു.#ബിജെപികോൺഗ്രസ്ഡീൽ’.