Headlines

ഇറാനെ വളയുന്നു? സൗദി അറേബ്യയുമായി പുതിയ യുഎസ് കരാര്‍ എന്തിന്, യുഎഇ-ഇസ്രായേല്‍ സഖ്യവും | Iran Encircling By Trump? Why New Nuk Deal With Saudi Arabia, Besides UAE-Israel Alliance?


Gulf

oi-Ashif N

സൗദി അറേബ്യയുമായി ആണവ കരാറിന് ഒരുങ്ങുകയാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് അനുമതി നല്‍കി. ഇറാന്റെ ആണവ പദ്ധതി ചൂണ്ടിക്കാട്ടിയാണ് ട്രംപ് യുദ്ധം ചെയ്യുന്നത്. എന്നാല്‍ സൗദിയുമായി കരാറിന് അനുമതി നല്‍കുകയും ചെയ്തു. യുഎഇയുമായി നേരത്തെ അമേരിക്ക ആണവ കരാറുണ്ടാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ വ്യത്യസ്തമായ നയം അമേരിക്ക സ്വീകരിക്കുന്നതില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്.

അമേരിക്കയോട് സഹകരിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സൗദി തയ്യാറായിട്ടില്ല. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകൃതമായാല്‍ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്നാണ് സൗദിയുടെ നിലപാട്. ഇതിനിടെയാണ് ട്രംപ് പലവിധ പദ്ധതികള്‍ പയറ്റുന്നത്.

saudi us nuk deal iran tension-

ഇറാനെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സൈന്യം ജിസിസി രാജ്യങ്ങളില്‍ തമ്പടിക്കുന്നത്. നേരത്തെ ഇത് ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനെ മുന്‍നിര്‍ത്തിയായിരുന്നു. ഇസ്രായേലുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറുള്ള രാജ്യങ്ങളെ അബ്രഹാം കരാറില്‍ ഒപ്പുവെപ്പിക്കുകയാണ് ട്രംപ്. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍ തുടങ്ങി അറബ് രാജ്യങ്ങളെല്ലം കരാറില്‍ ഒപ്പുവച്ചു.

സൗദി അറേബ്യയുമായി ചര്‍ച്ച ഏറെ മുന്നോട്ട് പോയിരുന്നു. അതിനിടെയാണ് 2023ല്‍ പലസ്തീന്‍-ഇസ്രായേല്‍ യുദ്ധമുണ്ടായതും പശ്ചിമേഷ്യയുടെ ചിത്രം മാറിയതും. ഇതോടെ ഇസ്രായിലിനെതിരായ വികാരം അറബ് രാജ്യങ്ങളില്‍ ശക്തിപ്പെട്ടു. ഈ വേളയില്‍ അബ്രഹാം കരാറില്‍ ഒപ്പുവെക്കുന്നത് വലിയ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സൗദി മനസിലാക്കി. എന്നാല്‍ അമേരിക്ക സൗദിയെയും കരാറിന്റെ ഭാഗമാക്കാനുള്ള സമ്മര്‍ദ്ദം തുടരുന്നുണ്ട്.

യുഎഇ-ഇസ്രായേല്‍-യുഎസ്-സൗദി സഖ്യം

യുഎഇയും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ ഊര്‍ജ ആവശ്യങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യാസമുണ്ട് സൗദിയുമായുള്ള കരാറിന് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിന് കൂടി സൗദിക്ക് അനുമതിയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ ഇനിയും കാത്തിരിക്കണം. ഏറെ കാലമായി അമേരിക്കയുമായി ആണവ കരാറിന് സൗദി ശ്രമിച്ചുവരികയാണ്. ഇപ്പോഴാണ് വിജയം കണ്ടത്.

സൗദി അറേബ്യയെ കൂടെ നിര്‍ത്താനും അതുവഴി ഇസ്രായേലുമായി സഹകരണം ശക്തിപ്പെടുത്താന്‍ വഴിയൊരുക്കുകയാണ് ട്രംപ് ചെയ്യുന്നത് എന്ന വിലയിരുത്തലുണ്ട്. അമേരിക്ക, സൗദി അറേബ്യ, യുഎഇ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ സഖ്യരൂപീകരണമാണ് ട്രംപിന്റെ പ്ലാന്‍ എന്നും പറയപ്പെടുന്നു. ഇറാനെ ഒറ്റപ്പെടുത്തി മറ്റൊരു ശക്തമായ സഖ്യം രൂപീകരിക്കുക വഴി മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാമെന്നും ട്രംപ് കണക്കുകൂട്ടുന്നു.

ഇറാന്റെ ആണവ പദ്ധതിയെ എതിര്‍ക്കുക, സൗദിയുമായി ആണവ കരാറിന് തയ്യാറെടുക്കുക… ഒരു പ്രദേശത്ത് രണ്ട് നയമാണ് അമേരിക്ക പയറ്റുന്നത്. പലസ്തീന്‍ വിഷയം തീരാതെ നില്‍ക്കുമ്പോള്‍ സൗദി അറേബ്യ ഇസ്രായേലുമായി അടുക്കുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്. അതേസമയം, അമേരിക്കയെയും ഇസ്രായേലിനെയും ഒരേസമയം നേരിട്ട് ഇറാന്‍ സൈനിക കരുത്ത് കാട്ടുന്നതിലും അമേരിക്കക്ക് ആശങ്കയുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *