Last Updated:
2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു
ന്യൂഡൽഹി: 2026-ലെ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണാനായി ജീവനക്കാരൻ നടത്തിയ തന്ത്രപരമായ നീക്കം പൊളിഞ്ഞു. സ്കൂളിന്റെ ഒരു വൈറൽ ഇൻസ്റ്റാഗ്രാം റീൽ കാരണം ജീവനക്കാരൻ കള്ളം പറയുകയാണെന്ന് മാനേജർ കണ്ടെത്തുകയും, മുൻകൂട്ടി അനുവദിച്ച അവധി റദ്ദാക്കുകയും ചെയ്ത കൗതുകകരമായ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടന്ന ലോകകപ്പ് മത്സരങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് ശേഷമായിരുന്നതിനാൽ, ആഴ്ചകളായി ഉറക്കമൊഴിഞ്ഞാണ് ആരാധകർ കളി കണ്ടിരുന്നത്. തങ്ങളുടെ മുൻ സഹപ്രവർത്തകനും ഫുട്ബോൾ പ്രേമിയായതിനാൽ മത്സരങ്ങൾ കാണാൻ പതിവായി വൈകിയെത്തുകയും അവധിയെടുക്കുകയും ചെയ്തിരുന്നതായി വ്യക്തമാക്കിക്കൊണ്ട് റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിലാണ് ഈ സംഭവം പുറത്തുവന്നത്.
വൈകി എത്തുന്നതിന് ട്രാഫിക് കുരുക്കാണെന്ന് പറഞ്ഞ് ഒഴികഴിവ് പറഞ്ഞിരുന്ന ജീവനക്കാരൻ, കളികാണാൻ രാത്രി ഉറക്കമൊഴിയുന്ന കാര്യം സുഹൃത്ത് വഴിയാണ് ഓഫീസിൽ അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ജീവനക്കാരൻ അവധിയെടുത്ത ദിനങ്ങളെല്ലാം പ്രധാന ഫുട്ബോൾ മത്സരങ്ങളുടെ ദിവസങ്ങളാണെന്ന് മാനേജർ കണ്ടെത്തി.
തുടർന്ന്, അർജന്റീനയും സ്പെയിനും തമ്മിലുള്ള സ്വപ്ന ഫൈനൽ മത്സരം കാണാനായി തിങ്കളാഴ്ച (ജൂലൈ 20) കുടുംബത്തിൽ ഒരു വിശേഷ ചടങ്ങുണ്ടെന്ന് കാണിച്ച് ജീവനക്കാരൻ ഒരു മാസം മുൻപേ അവധി ഒപ്പിച്ചു. എന്നാൽ, ഫൈനൽ മത്സരം പ്രമാണിച്ച് കുട്ടികൾക്ക് കളി കാണാനായി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് മൂവാറ്റുപുഴയിലെ തോമസ് പബ്ലിക് സ്കൂൾ പങ്കുവെച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായി. ഈ റീൽ കണ്ടതോടെയാണ് മാനേജർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടത്.
തുടർന്ന്, അവധിക്കായി ട്രെയിൻ ടിക്കറ്റും ക്ഷണക്കത്തും ഹാജരാക്കാൻ മാനേജർ ആവശ്യപ്പെട്ടു. അത് നൽകാൻ സാധിക്കാതെ വന്നതോടെ സ്കൂളിന്റെ റീൽ ലിങ്ക് ജീവനക്കാരന് അയച്ചുകൊടുക്കുകയും, തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ കർശന നിർദ്ദേശം നൽകുകയുമായിരുന്നു.
സംഭവം റെഡ്ഡിറ്റിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യൻ കമ്പനികളിലെ മാനേജർമാരുടെ കർശനമായ നിലപാടുകളെയും ജോലിസ്ഥലത്തെ സംസ്കാരത്തെയും ഒരുവിഭാഗം ആളുകൾ രൂക്ഷമായി വിമർശിച്ചപ്പോൾ, തുടക്കം മുതൽ സത്യസന്ധത പുലർത്താതെ നുണ പറഞ്ഞ ജീവനക്കാരന്റെ ഭാഗത്താണ് തെറ്റെന്ന് മറുവിഭാഗവും അഭിപ്രായപ്പെട്ടു.
