Headlines

കൊച്ചി ലക്ഷദ്വീപ് സീപ്ലെയിന്‍ യാത്ര; ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യത, മലയാളി പൈലറ്റ്, ബുക്കിങ് ഉടന്‍ | Kochi-Lakshadweep Seaplane: Ticket Fares Likely To Be Lower; Malayali Pilot; Bookings To Open Soon


Travel

oi-Ashif N

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഉദ്ഘാടനം നിര്‍വഹിക്കും. ഹരിയാന ആസ്ഥാനമായുള്ള സ്‌കൈ ഹോപ്പ് ഏവിയേഷനാണ് കനേഡിയന്‍ നിര്‍മിത വൈകിങ് ഡിഎച്ച്‌സി 6400 ട്വിന്‍ ഔട്ടര്‍ വിമാനം സര്‍വീസിന് എത്തിക്കുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ സര്‍വീസിനുള്ള സജീകരണം ഒരുക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ വാട്ടര്‍ എയറോഡ്രോമും സജ്ജമാക്കി. പരീക്ഷണപ്പറക്കല്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്നു. കരയിലും വെള്ളത്തിലും ഇറങ്ങാന്‍ സാധിക്കുമെന്നതാണ് സീപ്ലെയിന്റെ മെച്ചം. ടൂറിസം പ്രോല്‍സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ യാത്രാ സൗകര്യമാകുമെന്ന് ദ്വീപ് നിവാസികള്‍ പ്രതീക്ഷിക്കുന്നു.

kochi lakshadweep seaplane service special

വാണിജ്യ അടിസ്ഥാനത്തില്‍ രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസാണ് കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് തുടങ്ങുന്നത്. കല്‍പ്പേനി, അഗത്തി, കവരത്തി, കില്‍ത്താന്‍, കടമത്ത് തുടങ്ങിയ ദ്വീപുകളിലേക്കാണ് സര്‍വീസ് നടത്തുക. ഡിജിസിഎയുടെ എല്ലാ അനുമതിയും ലഭിച്ചുകഴിഞ്ഞു. പൈലറ്റ് ഉള്‍പ്പെടെ 20 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ് സീപ്ലെയിന്‍.

ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് യാത്രാ സമയം പ്രതീക്ഷിക്കുന്നത്. രണ്ട് പൈലറ്റുമാരാണുള്ളത്. ഒരാള്‍ മലയാളിയും മറ്റൊരാള്‍ ഫിജി സ്വദേശിയും. കോട്ടയം നെടുംകുന്നം സ്വദേശി അരുണ്‍ ഗോപ് ആണ് മലയാളി. കരയിലും കടലിലും ഇറങ്ങാന്‍ കഴിയുന്ന ആംഫിബിയന്‍ വിമാനങ്ങള്‍ പറപ്പിക്കാന്‍ ലൈസന്‍സുളുള്ള രാജ്യത്തെ ഏക പൈലറ്റാണ് അരുണ്‍ ഗോപ്പ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

4000 മുതല്‍ 6000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് ബുക്കിങ് തുടങ്ങിയാല്‍ നിരക്ക് എത്ര എന്ന് വ്യക്തമാകും. ചെറുകിട നഗരങ്ങളിലെ വിമാന സര്‍വീസുകളെ പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ കീഴില്‍ സീപ്ലെയിന്‍ വരികയാണെങ്കില്‍ ടിക്കറ്റ് നിരക്ക് 4000 രൂപയില്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ലക്ഷദ്വീപ് യാത്രയ്ക്ക് കപ്പലും വിമാനവുമാണ് ആശ്രയം. ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ചാണ് വിമാന സര്‍വീസുകള്‍. ഏകദേശം 5000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ നിരക്കില്‍ സീ പ്ലെയിന്‍ യാത്ര സാധ്യമായാല്‍ പദ്ധതി ലാഭകരമാകും. തിരക്കേറുകയും ചെയ്യും. കേരളത്തില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിന്‍ സര്‍വീസ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. മൂന്നാറിലേക്ക് പരീക്ഷണപ്പറക്കലും നടത്തി. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *