Last Updated:
മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്
തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഒടിടി റിലീസ് ചെയ്യും.
ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടർ ആയാണ് മമ്മൂട്ടി എത്തുന്നത്. വൻ ബജറ്റിൽ എത്തിയ ചിത്രം ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിച്ചത്. സി.ആർ. സലീം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.
സംവിധാനത്തിനു പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, സറിൻ ഷിഹാബ്, ജിനു ഏബ്രഹാം, ഇന്ദ്രൻസ്, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, വിനീത് തട്ടിൽ, ഗീതി സംഗീത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഒരു സർപ്രൈസ് ക്യാരക്ടർ ആയാണ് നയൻതാര ചിത്രത്തിലെത്തുന്നത്.
പെരിസ്കോപ്പ് എന്നൊരു പ്രോഗ്രാമിങ് ഉണ്ടെന്നും ജനങ്ങളെ നിരീക്ഷിക്കാൻ ചിലർ നടത്തുന്ന നിയമവിരുദ്ധ ശ്രമം തടയാനായി സാമൂഹിക ഉത്തരവാദിത്വമുള്ള ചിലർ വരുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥ മുൻപോട്ട് പോകുന്നത്. അൻപതിലധികം സിനിമകളിൽ ഒരുമിച്ചഭിനയിച്ചെങ്കിലും വലിയൊരിടവേളയ്ക്കുശേഷമാണ് ഇരുവരും തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ വീണ്ടും ഒരേ ഫ്രെയിമിൽ എത്തുന്നത്.
പേട്രിയറ്റിന്റെ എഴുത്തുജോലികൾ പൂർത്തിയാക്കിയശേഷം ഓരോ കഥാപാത്രത്തിനും യോജിച്ച താരങ്ങളെ കഥയിലേക്ക് കൊണ്ടുവരുകയായിരുന്നെന്ന് ചിത്രത്തിന്റെ രചയിതാവും സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ പറഞ്ഞു.
Thiruvananthapuram,Kerala
