Headlines

പ്രശസ്ത ചലച്ചിത്രകാരൻ ഭാരതിരാജ അന്തരിച്ചു; ഒടുവിലഭിനയിച്ചത് ‘തുടരും’ | സിനിമാ വാർത്ത


Last Updated:

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം

News18
News18

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ആണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചത്.

മുപ്പത് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. മികച്ച സംവിധായകൻ എന്നതിനൊപ്പം നിർമ്മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2004-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. കേരളവുമായുള്ള അടുത്ത ബന്ധത്തിന്റെ ഭാഗമായി 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ തുടങ്ങിയവ ഭാരതിരാജയുടെ വിഖ്യാത ചിത്രങ്ങളാണ്. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് അഭിനയ രംഗത്ത് സജീവമായ അദ്ദേഹം, അടുത്തിടെ മോഹൻലാൽ നായകനായ ‘തുടരും’ എന്ന മലയാള ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും എത്തിയിരുന്നു.

കഴിഞ്ഞ കുറച്ചുകാലമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിലും തുടർന്ന് ഈ വർഷം ആദ്യത്തിലും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം ആശുപത്രി വിട്ടത്. ചന്ദ്രലീലാവതിയാണ് ഭാര്യ. മക്കൾ: ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകൻ മനോജ് ഭാരതിരാജ.



Source link

Leave a Reply

Your email address will not be published. Required fields are marked *