Headlines

രാമായണത്തിനും മഹാഭാരതത്തിനും ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’യ്ക്കും തമ്മിലെന്ത് ബന്ധം?  | സിനിമാ വാർത്ത


Last Updated:

ഐമാക്സ് 70 എംഎം ഫിലിം ക്യാമറകളിൽ പൂർണ്ണമായി ചിത്രീകരിച്ച, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ മാറ്റ് ഡാമൺ, ആനി ഹാതവേ, ടോം ഹോളണ്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

News18
News18

ഹോമറുടെ വിഖ്യാത ഗ്രീക്ക് ഇതിഹാസത്തിന് ദൃശ്യാവിഷ്കാരമേകി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ദി ഒഡീസി’ 2026 ജൂലൈ 17-ന് ഇന്ത്യൻ തിയേറ്ററുകളിൽ എത്തുകയാണ്. ഐമാക്സ് 70 എംഎം ഫിലിം ക്യാമറകളിൽ പൂർണ്ണമായി ചിത്രീകരിച്ച, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ ദൃശ്യവിസ്മയത്തിൽ മാറ്റ് ഡാമൺ നായകനായ ഒഡീസിയസ് ആയും, ആനി ഹാതവേ അദ്ദേഹത്തിന്റെ പത്നി പെനലോപ്പിയായും, ടോം ഹോളണ്ട് അവരുടെ മകൻ ടെലിമാക്കസ് ആയും വേഷമിടുന്നു.

പാശ്ചാത്യ സാഹിത്യത്തിലെ ഈ ക്ലാസിക് കൃതി സിനിമയായി കാണുമ്പോൾ ഇന്ത്യൻ പ്രേക്ഷകർക്ക് അതിൽ വലിയൊരു സാംസ്കാരിക സാദൃശ്യം അനുഭവപ്പെടും. ഒഡീസിയസിന്റെ കഠിനമായ പ്രവാസജീവിതവും, കുടുംബത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടവും, ഒടുവിൽ നീതിയുടെ പുനഃസ്ഥാപനവുമെല്ലാം ഇന്ത്യയുടെ ഇതിഹാസങ്ങളായ രാമായണത്തെയും മഹാഭാരതത്തെയും ഓർമ്മിപ്പിക്കുന്നതാണ്.

നാടുകടത്തലിന്റെ കഠിനപാതയും തിരിച്ചുവരവിന്റെ നീണ്ട യാത്രയും

ഈ കഥകൾ തമ്മിലുള്ള ഏറ്റവും വലിയ സാദൃശ്യം നാടുകടത്തപ്പെടലിന്റെയും തിരിച്ചുവരവിന്റെയും ദുരിതം നിറഞ്ഞ യാത്രകളിലാണ്. ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക് മടങ്ങാൻ ഒഡീസിയസിന് ഭീകര ജീവികളോടും പ്രതികൂല സാഹചര്യങ്ങളോടും എതിർത്ത് പത്ത് വർഷത്തോളം പോരാടേണ്ടി വരുന്നു. ഇത് രാമന്റെ പതിനാല് വർഷത്തെ വനവാസത്തെയും, പാണ്ഡവരുടെ പതിമൂന്ന് വർഷത്തെ പ്രവാസജീവിതത്തെയുമാണ് ഓർമ്മിപ്പിക്കുന്നത്. ഈ കഥകളിലെല്ലാം പ്രവാസം എന്നത് വെറുമൊരു നാടുകടത്തൽ മാത്രമല്ല, മറിച്ച് കഥാപാത്രങ്ങളുടെ ആത്മീയവും മാനസികവുമായ പരീക്ഷണഘട്ടമാണ്. നോളന്റെ ചിത്രത്തിൽ യുദ്ധത്തിന്റെ മാനസിക ആഘാതങ്ങൾ പേറുന്ന ഒഡീസിയസിനെ കാണാം. ഇതുപോലെ തന്നെയാണ് കുരുക്ഷേത്ര യുദ്ധത്തിലെ വലിയ വിജയത്തിന് ശേഷവും പാണ്ഡവർ അനുഭവിച്ച കടുത്ത മാനസിക വേദനകളും കുറ്റബോധവും.

തിന്മകൾക്ക് നടുവിൽ പതറാത്ത പതിവ്രതമാർ

നായകന്മാർ പുറത്ത് കഠിനമായ പോരാട്ടങ്ങൾ നടത്തുമ്പോൾ, അവരുടെ പത്നിമാർ നാട്ടിൽ മാനസികമായ അതിക്രമങ്ങളെയാണ് നേരിട്ടത്. ഒഡീസിയിൽ, തന്റെ ഭർത്താവിന്റെ സിംഹാസനം തട്ടിയെടുക്കാൻ കൊതിക്കുന്ന നൂറിലധികം അതിക്രമികളായ പുരുഷന്മാർക്കിടയിലാണ് പെനലോപ്പി തടവിലാക്കപ്പെടുന്നത്. ഇത് രാവണന്റെ അശോകവനത്തിൽ തടവിലായിരുന്ന സീതയുടെ അവസ്ഥയ്ക്ക് തുല്യമാണ്. രണ്ടുപേരും ശാരീരികമായി ദുർബലരായിരുന്നെങ്കിലും ബുദ്ധിശക്തി കൊണ്ടാണ് തങ്ങളെ വേട്ടയാടാൻ വന്നവരെ പ്രതിരോധിച്ചത്. തന്റെ തുണിനെയ്ത്ത് പൂർത്തിയായ ശേഷമേ പുതിയൊരു ഭർത്താവിനെ തിരഞ്ഞെടുക്കൂ എന്ന് പറഞ്ഞ് പകൽ നെയ്യുന്ന തുണി രാത്രിയിൽ രഹസ്യമായി അഴിച്ച് മാറ്റിയാണ് പെനലോപ്പി കാലതാമസം വരുത്തിയത്. സീതയാകട്ടെ, രാവണന്റെ മുഖത്തേക്ക് നോക്കാൻ പോലും കൂട്ടാക്കാതെ തനിക്കും രാവണനും ഇടയിൽ ഒരു പുൽക്കൊടി പ്രതിരോധമായി വെച്ച് തന്റെ ചാരിത്ര്യശുദ്ധി കാത്തുസൂക്ഷിച്ചു.

വില്ലുകുലയ്ക്കലിന്റെ മഹാപരീക്ഷണം

ഈ രണ്ട് ഇതിഹാസങ്ങളും അവയുടെ ക്ലൈമാക്സിലേക്ക് കടക്കുന്നത് സമാനമായ ഒരു വില്ലുവിദ്യ പരീക്ഷണത്തിലൂടെയാണ്. തന്റെ രാജ്യവും ഭാര്യയെയും തിരിച്ചുപിടിക്കാൻ, വേഷപ്രച്ഛന്നനായി എത്തുന്ന ഒഡീസിയസിന് അവിടുത്തെ ഭാരമേറിയ വില്ല് കുലച്ച് പന്ത്രണ്ട് കോടാലികളുടെ ഇടയിലൂടെ അമ്പ് തൊടുക്കേണ്ടി വരുന്നു. ഇത് ഇന്ത്യൻ പുരാണങ്ങളിലെ രണ്ട് പ്രധാന സന്ദർഭങ്ങളെ ഓർമ്മിപ്പിക്കുന്നു. രാമായണത്തിൽ ആർക്കും സാധിക്കാത്ത ശിവധനുസ്സ് ഉയർത്തി ഒടിച്ച് രാമൻ സീതയെ സ്വന്തമാക്കുമ്പോൾ, മഹാഭാരതത്തിൽ ദ്രൗപതിയുടെ സ്വയംവരത്തിനായി അർജ്ജുനൻ ഭാരമേറിയ വില്ലെടുത്ത് വെള്ളത്തിലെ നിഴൽ മാത്രം നോക്കി കറങ്ങുന്ന യന്ത്രത്തിലെ മത്സ്യത്തിന്റെ കണ്ണ് എയ്തുവീഴ്ത്തുന്നു. ഈ കഥകളിലെല്ലാം വില്ല് എന്നത് കേവലം ഒരു ആയുധമല്ല, മറിച്ച് അത് ദൈവനിയോഗത്തിന്റെയും നീതി നടപ്പാക്കാനുള്ള ഭരണാധികാരിയുടെ യോഗ്യതയുടെയും പ്രതീകമാണ്.

നായകന്മാരുടെ നിഴലിൽ വളരുന്ന പുത്രന്മാർ

ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് നോളന്റെ ചിത്രത്തിന്റെ ജീവൻ. ടോം ഹോളണ്ട് അവതരിപ്പിക്കുന്ന ടെലിമാക്കസ് എന്ന കഥാപാത്രം, കാണാതായ തന്റെ ഇതിഹാസതുല്യനായ അച്ഛന്റെ ഓർമ്മകളും പേറി അമ്മയെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാൻ പോരാടുകയാണ്. സ്വന്തം പിതാവിന്റെ പ്രശസ്തിയുടെ വലിയ നിഴലിൽ വളരേണ്ടി വരുന്ന മക്കളുടെ കഥ ഇന്ത്യൻ ഇതിഹാസങ്ങളിലും ശക്തമാണ്. രാമന്റെ മക്കളായ ലവനും കുശനും തങ്ങളുടെ പിതാവാരെന്നറിയാതെ അദ്ദേഹത്തിന്റെ വീരഗാഥകൾ പാടി വളർന്നതും, മഹാഭാരതത്തിൽ അർജ്ജുനന്റെ മകനായ അഭിമന്യു യുദ്ധക്കളത്തിൽ വീരമൃത്യു വരിച്ചതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഒഡീസി വലിയ സ്ക്രീനുകളിൽ എത്തുമ്പോൾ, മാതൃരാജ്യത്തിനും കുടുംബത്തിനും നീതിക്കും വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണം ലോകത്ത് എവിടെയും ഒന്നുതന്നെയാണെന്ന് അത് തെളിയിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *