Headlines

മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; 4800 പേർക്ക് ജോലി നഷ്ടമാകും |Microsoft Layoffs: Tech Giant Cuts 4,800 Jobs, Overhauls Xbox Gaming Division


Jobs

oi-Aromal R

ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ലോകമെമ്പാടുമുള്ള വിവിധ വിഭാഗങ്ങളിൽ നിന്നായി 4,800 ജീവനക്കാരെയാണ് കമ്പനി ഒറ്റയടിക്ക് ഒഴിവാക്കുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ രണ്ട് ശതമാനത്തിലധികം പേർക്ക് ഇതോടെ ജോലി നഷ്ടമാകും. മൈക്രോസോഫ്റ്റിന്റെ വിഖ്യാത ഗെയിമിംഗ് ബ്രാൻഡായ എക്സ്ബോക്സിനെയാണ് ഇത്തവണത്തെ പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്. പ്രമുഖ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്.

മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ് ബിസിനസിൽ മാത്രമായി ഇതിനകം 1,600 പേരെ ഒഴിവാക്കിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് ഇനിയും വലിയൊരു വിഭാഗത്തിന് ജോലി നഷ്ടമാകുമെന്നാണ് സൂചന. പ്ലേസ്റ്റേഷൻ, നിന്റെൻഡോ സ്വിച്ച് തുടങ്ങിയ വമ്പന്മാരുമായുള്ള മത്സരത്തിൽ എക്സ്ബോക്സ് കൺസോളുകൾക്ക് വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിൽ.

microsoft-78161783365071 jpg

എക്സ്ബോക്സിൽ പ്രതിസന്ധി രൂക്ഷം

ഈ വർഷം ആദ്യം എക്സ്ബോക്സിന്റെ അമരത്തെത്തിയ സിഇഒ ആശ ശർമ്മ ജീവനക്കാർക്കയച്ച ആഭ്യന്തര കത്തിൽ നിലവിലെ കനത്ത തകർച്ച സമ്മതിക്കുന്നുണ്ട്. “നമ്മുടെ ബിസിനസ് ഇപ്പോൾ ഒട്ടും ആരോഗ്യകരമായ അവസ്ഥയിലല്ല. സമാനമായ മറ്റ് ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളുമായി താരതമ്യം ചെയ്യുമ്പോൾ എക്സ്ബോക്സിന്റെ ലാഭവിഹിതം 3 മുതൽ 10 മടങ്ങ് വരെ താഴെയാണ്,” ആശ ശർമ്മ വ്യക്തമാക്കി. കൺസോൾ നിർമ്മാണത്തിനുള്ള ഘടകഭാഗങ്ങളുടെ വില കുതിച്ചുയരുന്നതും വിപണിയിലെ ‘ഹാർഡ്‌വെയർ പ്രതിസന്ധിയും’ തിരിച്ചടിയായതായി അവർ ചൂണ്ടിക്കാട്ടുന്നു.

പുതിയ സാമ്പത്തിക വർഷത്തിൽ എക്സ്ബോക്സ് വിഭാഗത്തിൽ നിന്ന് മാത്രം ഇനിയും 1,600 പേരെക്കൂടി പിരിച്ചുവിടുമെന്നാണ് ആശ ശർമ്മ നൽകുന്ന സൂചന. ഇതിന്റെ ഭാഗമായി കമ്പനി മുൻപ് കോടികൾ മുടക്കി സ്വന്തമാക്കിയ നാല് മുൻനിര വീഡിയോ ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകളെ മൈക്രോസോഫ്റ്റ് പൂർണ്ണമായി കൈയൊഴിയുകയാണ്. ഗെയിമിംഗ് ഡിവിഷനിലെ അനാവശ്യ മാനേജ്‌മെന്റ് തസ്തികകൾ വെട്ടിക്കുറയ്ക്കാനും നീക്കമുണ്ട്.

കാരണക്കാരൻ എഐ അല്ല!

സാങ്കേതിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മനുഷ്യന്റെ ജോലി കവരുന്നതാണോ ഈ പിരിച്ചുവിടലിന് കാരണം എന്ന ചോദ്യത്തിന് മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ വ്യക്തമായ മറുപടി നൽകി. ഉപഭോക്താക്കളുടെ താല്പര്യങ്ങളിൽ വന്ന മാറ്റമാണ് ഇതിന് കാരണം, അല്ലാതെ ജീവനക്കാരെ മാറ്റി അവിടെ എഐ പ്രതിഷ്ഠിക്കുകയല്ല കമ്പനി ചെയ്യുന്നത്. എങ്കിലും എഐ സാങ്കേതികവിദ്യ കാരണം തൊഴിൽ മേഖല മാറുകയാണെന്നും ജീവനക്കാർ പുതിയ കഴിവുകൾ പഠിച്ചെടുക്കേണ്ടതുണ്ടെന്നും ആമി കോൾമാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മെയ് മാസത്തിൽ 8,750 ജീവനക്കാർക്കായി മൈക്രോസോഫ്റ്റ് സ്വമേധയാ വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ യോഗ്യരായ മുപ്പത് ശതമാനത്തിലധികം പേർ കമ്പനി വിട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ നിർബന്ധിത പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തിയിരിക്കുന്നത്. എഐ മേഖലയിലേക്ക് വൻതോതിൽ പണമൊഴുക്കാൻ ടെക് കമ്പനികൾ പരമ്പരാഗത മേഖലകളിലെ ചിലവുകൾ ചുരുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മൈക്രോസോഫ്റ്റിലെ ഈ കൂട്ടപ്പിരിച്ചുവിടൽ.



Source link

Leave a Reply

Your email address will not be published. Required fields are marked *