Headlines

As the Assembly Elections Near, Ram Temple Donation Scam Controversy Deals a Blow to BJP in Uttar Pradesh| നിയമസഭാ തിരഞ്ഞെടുപ്പ് അരികെ, ഉത്തർ പ്രദേശിൽ ബിജെപിക്ക് ഇരുട്ടടിയായി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം


India

oi-Sajitha Gopie

ഉത്തർപ്രദേശിൽ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം. കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി അറസ്റ്റുകളും ക്ഷേത്ര ട്രസ്റ്റിനുള്ളിൽ രാജികളും ഉണ്ടായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ യോഗി സർക്കാരിനെതിരെ പ്രതിപക്ഷം തങ്ങളുടെ ആക്രമണം ശക്തമാക്കിയതോടെ വിവാദം ചൂടുപിടിക്കുകയാണ്.

ക്ഷേത്രത്തിലേക്ക് ലഭിച്ച കാണിക്കകളിൽ തിരിമറി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ എട്ട് പേരിൽ ആറ് പേരിൽ നിന്നായി അന്വേഷണ ഉദ്യോഗസ്ഥർ വിദേശ കറൻസികളും ഏകദേശം 80 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ മുൻ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായുടെ മുൻ ഡ്രൈവറായ രാം ശങ്കർ യാദവ് എന്നയാളും ഉൾപ്പെടുന്നു. നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി ഇയാൾക്ക് ഒന്നിലധികം സംഭാവന പെട്ടികളുടെ താക്കോലുകൾ കൈകാര്യം ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. സുഭാഷ് ശ്രീവാസ്തവ, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരാണ് കേസിലെ മറ്റ് ഏഴ് പ്രതികൾ.

ക്ഷേത്രത്തിന്റെ ആഭ്യന്തര ഓഡിറ്റിൽ കാര്യമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ആറ് വർഷത്തോളം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും രാമക്ഷേത്ര നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ചമ്പത് റായ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്ന് തുടങ്ങിയതോടെ ചമ്പത് റായിക്ക് സ്ഥാനം ഒഴിയേണ്ടതായി വന്നു.

Ram Temple

ദിവസേനയുള്ള സംഭാവന എണ്ണൽ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചിരുന്ന റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ സുഭാഷ് ശ്രീവാസ്തവയാണ് ഈ കേസിലെ പ്രധാന സൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. 2024ൽ ക്ഷേത്രം തുറന്നതുമുതൽ ഈ തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ മാത്രം എഴുപതോളം സംഭാവന മോഷണ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പണം എണ്ണുന്ന മുറിക്കുള്ളിൽ സംശയാസ്പദമായ നീക്കങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നും ശുചിമുറികളിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

രാമജന്മഭൂമി ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ഈ വിവാദത്തിനിടയിൽ ഉണ്ടായ വീഴ്ചകൾ സമ്മതിച്ച് രംഗത്ത് വന്നിട്ടുണ്ട്. സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രോട്ടോക്കോളും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിവാദം അതിവേഗം ഉത്തർ പ്രദേശിൽ ഒരു രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ്.

ക്ഷേത്രത്തിന്റെ അക്കൗണ്ട്സ് ടീമിന് മേൽ മേൽനോട്ടം വഹിച്ചിരുന്ന മഹിപാൽ സിംഗ് കോടിക്കണക്കിന് രൂപയുടെ കണക്കുകൾ കാണാനില്ലെന്ന് ആരോപിക്കുകയും കോടതി ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പ്രതിപക്ഷ കക്ഷികൾ ശക്തമായി രംഗത്ത് വന്നത്. 2027ൽ തന്റെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ അയോധ്യയെ “സിയാറാം ധാം” ആയി വികസിപ്പിക്കുമെന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കോൺഗ്രസ് ഇതിലും ഒരുപടി മുന്നോട്ട് പോയിരിക്കുന്നു. ക്ഷേത്ര പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഇടപാടുകൾ ഉൾപ്പെടെ 1400 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആരോപിച്ചു. സംസ്ഥാനത്തുടനീളമുള്ള വോട്ടർമാർക്കിടയിൽ ഈ വിഷയം നേരിട്ട് ഉന്നയിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ വിവാദം അത്ര സുഖകരമല്ലാത്ത ഒരു രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എസ്‌ഐടി അന്വേഷണം വഴി ചട്ട ലംഘനങ്ങൾ പുറത്തുകൊണ്ടുവരുമ്പോഴും ക്ഷേത്രത്തിനെതിരെയുള്ള വിമർശനങ്ങൾ അയോധ്യയെ അപമാനിക്കുന്നതാണെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിരോധിക്കുന്നത്. ഈ സംഭവം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ ഓർമ്മകളെയും ഉണർത്തുന്നുണ്ട്; അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ അന്ന് ബിജെപി പരാജയപ്പെട്ടിരുന്നു.

എന്നിരുന്നാലും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകുമെന്നും വേഗത്തിലുള്ള നീതി ഉറപ്പാക്കുമെന്നും ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ നിയമനടപടികൾ മാത്രമല്ല ഹിന്ദു സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് സാമൂഹിക ബഹിഷ്കരണവും നേരിടുന്നുണ്ടെന്നാണ് തിങ്കളാഴ്ച ബിജെപി വ്യക്തമാക്കിയത്. എട്ട് പ്രതികൾക്ക് വേണ്ടിയും തങ്ങളുടെ അംഗങ്ങൾ ആരും കോടതിയിൽ ഹാജരാകില്ലെന്ന ഫൈസാബാദ് ബാർ അസോസിയേഷന്റെ പ്രമേയം ബിജെപി ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *