Last Updated:
നിലവിൽ നല്ല രീതിയിൽ ശാരീരിക വേദന അനുഭവപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാകണമെന്നും രേണു വികാരാധീനയായി പറഞ്ഞു
താൻ നേരിടുന്ന കാൻസർ രോഗത്തിന്റെ ആദ്യഘട്ട ചികിത്സകൾ ആരംഭിച്ച വിവരം പങ്കുവെച്ച് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ആശുപത്രിയിൽ പോയി പിക് ലൈൻ (Peripherally Inserted Central Catheter – PICC) ഇട്ടുവെന്നും കീമോതെറാപ്പി ഉടൻ തന്നെ ആരംഭിക്കുമെന്നും രേണു ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. നിലവിൽ നല്ല രീതിയിൽ ശാരീരിക വേദന അനുഭവപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാകണമെന്നും രേണു വികാരാധീനയായി പറഞ്ഞു.
രേണുവിന്റെ പോസ്റ്റിന് താഴെ നടി തെസ്നി ഖാൻ അടക്കം നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് ആശ്വാസവാക്കുകളുമായി എത്തുന്നത്. “ദൈവം എപ്പോഴും കൂടെയുണ്ടാകും, കൈവിടില്ല” എന്ന് തെസ്നി ഖാൻ കുറിച്ചപ്പോൾ, രോഗത്തെ ധീരമായി നേരിടാനുള്ള പിന്തുണയുമായി ഒട്ടനവധി പേർ കമന്റ് ബോക്സിൽ പ്രാർത്ഥനകൾ പങ്കുവെക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് തനിക്ക് കാൻസർ ബാധിച്ച വിവരം രേണു ആദ്യമായി വെളിപ്പെടുത്തുന്നത്. നിലവിൽ രോഗം മൂന്നാം സ്റ്റേജിലാണെന്നും, സ്തനത്തിൽ നിന്നാരംഭിച്ച കാൻസർ ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും വ്യാപിച്ചതിനാൽ ആരോഗ്യാവസ്ഥ അല്പം ഗുരുതരമാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
“പ്രേക്ഷകരോട് എല്ലാം തുറന്നുപറയാൻ സമയമായി എന്ന് തോന്നി. എനിക്ക് കാൻസറാണെന്ന വാർത്തകൾ സത്യമാണ്. എന്നാൽ ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത് ദുബായിൽ വെച്ചാണ് ഇത് സ്ഥിരീകരിച്ചത് എന്നാണ്, അത് തെറ്റായ വാർത്തയാണ്.
എനിക്ക് 15 വയസ്സുള്ളപ്പോഴാണ് (16 വർഷം മുമ്പ്) സ്തനത്തിൽ ആദ്യമായി ഒരു മുഴ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് അതിന്റെ നിറം മാറിയെങ്കിലും ഞാൻ വീട്ടിൽ പറഞ്ഞില്ല. അക്കാലത്ത് അപ്പൻഡിക്സ് ഓപ്പറേഷൻ കഴിഞ്ഞിരുന്നതിനാൽ സർജറിയോടും സൂചി കുത്തുന്നതിനോടും ഉള്ള ഭയം കാരണമാണ് അത് മറച്ചുവെച്ചത്. അന്ന് ബയോപ്സി ചെയ്ത ഡോക്ടർ, നിലവിൽ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ഇത് കാൻസറായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വേദനയില്ലാത്ത മുഴയായതിനാൽ പിന്നീട് ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചതേയില്ല.
സുധിചേട്ടന്റെ വേർപാടിന് ശേഷം സ്തനത്തിന്റെ ആകൃതിയിൽ വ്യത്യാസം തോന്നിയതോടെയാണ് വീണ്ടും ഡോക്ടറെ കാണാൻ തീരുമാനിക്കുന്നത്. ഒറ്റയ്ക്കാണ് പരിശോധനയ്ക്ക് പോയത്. സ്കാനിംഗിനും മാമോഗ്രാമിനും ശേഷം നടത്തിയ ബയോപ്സിയിലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ആ വാർത്ത കേട്ടപ്പോൾ കരയാൻ പോലും കഴിഞ്ഞില്ല. വീട്ടുകാർ വിഷമിക്കേണ്ടതില്ലെന്ന് കരുതി ആരോടും പറഞ്ഞതുമില്ല.
പിന്നീട് എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കണ്ട് മാനേജർ കരിഷ്മ കാര്യങ്ങൾ ചോദിച്ചറിയുകയും ചേച്ചിയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പരുമല ആശുപത്രിയിൽ സ്കാൻ ചെയ്യാൻ പോയപ്പോഴാണ് രോഗവിവരം മറ്റുള്ളവർ അറിയുന്നത്.”
കഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും രോഗത്തോട് പൊരുതി ജയിക്കാൻ ഉറച്ചുനിൽക്കുന്ന രേണുവിന് വലിയ രീതിയിലുള്ള പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
