Last Updated:
ഓസ്ട്രേലിയയിൽ നിന്നും സമാനമായ ഓഫറുകൾ ലഭിച്ചിരുന്നുവെന്നും റാഷിദ് ഖാൻ

ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും തനിക്ക് ലഭിച്ച പൗരത്വ വാഗ്ദാനങ്ങൾ നിരസിച്ചതായി വെളിപ്പെടുത്തി അഫ്ഗാനിസ്ഥാന്റെ സൂപ്പർ ലെഗ് സ്പിന്നർ റാഷിദ് ഖാൻ. തന്റെ മാതൃരാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ഉറച്ചുനിൽക്കാനാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം’ (Rashid Khan: From Streets to Stardom) എന്ന പുസ്തകത്തിലാണ് 2023-ലെ ഐപിഎൽ സീസണിനിടെ ഉണ്ടായ ഈ അനുഭവം അദ്ദേഹം വിവരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ‘ഉന്നത വ്യക്തിക്ക്’ തന്നെ കാണണമെന്ന് ഒരു ടീം ഉദ്യോഗസ്ഥൻ അറിയിച്ചതിനെത്തുടർന്നാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് റാഷിദ് പുസ്തകത്തിൽ പറയുന്നു.
താൻ അദ്ദേഹത്തെ പോയി കണ്ടുവെന്നും സംസാരത്തിനിടയിൽ അദ്ദേഹം തന്റെ രാജ്യത്തെ സാഹചര്യം മോശമാണെന്നും ഇന്ത്യയിൽ താമസിക്കാമെന്നും പറഞ്ഞതായി റാഷിദ് വെളിപ്പെടുത്തി. ഇന്ത്യ പൗരത്വ രേഖകൾ നൽകുമെന്നും ഇവിടെ താമസിച്ച് ക്രിക്കറ്റ് കളിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ നിർദ്ദേശത്തിൽ താൻ അത്ഭുതപ്പെട്ടുവെന്നും എന്നാൽ നന്ദി അറിയിച്ചുകൊണ്ട് താൻ അഫ്ഗാനിസ്ഥാനുവേണ്ടിയാണ് കളിക്കുന്നതെന്ന് മറുപടി നൽകിയെന്നും റാഷിദ് ഖാൻ പുസ്തകത്തിൽ പറയുന്നു. ഓസ്ട്രേലിയയിൽ നിന്നും സമാനമായ ഓഫറുകൾ ലഭിച്ചിരുന്നുവെന്നും എന്നാൽ സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു രാജ്യത്തിന് വേണ്ടിയും താൻ കളിക്കില്ലെന്നാണ് അവരോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാനമായ ഒരു സംഭവം 2018-ൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോഴും ഉണ്ടായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ റാഷിദ് ഖാന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് സോഷ്യൽ മീഡിയയിൽ വലിയ ആവശ്യം ഉയർന്നിരുന്നു. അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇതിനോട് പ്രതികരിക്കുകയും പൗരത്വ കാര്യങ്ങൾ ആഭ്യന്തര മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്നത്തെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി റാഷിദ് ഖാൻ രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹത്തെ മറ്റൊരു രാജ്യത്തിനും വിട്ടുനൽകില്ലെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. അഫ്ഗാൻ നേതൃത്വത്തിന് നന്ദി പറഞ്ഞുകൊണ്ട് തന്റെ വിശ്വസ്തത രാജ്യത്തോടാണെന്ന് റാഷിദ് ഖാൻ അന്നും ആവർത്തിച്ചിരുന്നു.
New Delhi,Delhi
Apr 19, 2026 10:06 PM IST


