Last Updated:
പ്രതികൾ ഐപിഎൽ മത്സരങ്ങളിലെ വിക്കറ്റുകൾ, റണ്ണുകൾ, ഓവറുകൾ എന്നിവയുടെ പേരിൽ പണം വെച്ച് ഓൺലൈൻ വാതുവെപ്പ് നടത്തിവരികയായിരുന്നു

ഐപിഎൽ മത്സരങ്ങൾക്കിടെ ഓൺലൈൻ വാതുവെപ്പ് നടത്തിയ രണ്ട് പേർ ഉത്തർ പ്രദേശിൽ അറസ്റ്റിൽ. അൻഷുമാൻ (40), അഭിഷേക് പഥക് (31) എന്നിവരാണ് പിടിയിലായത്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് എട്ട് കോടി രൂപയിലധികം വരുന്ന ഡിജിറ്റൽ ഇടപാടുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. രഹസ്യവിവരത്തെത്തുടർന്ന് സിപ്രി ബസാർ പോലീസ് മഹേന്ദ്രപുരി കോളനിയിലെ ഒരു വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായതെന്ന് എസ്പി സിറ്റി പ്രീതി സിംഗ് വ്യക്തമാക്കി.
പ്രതികൾ വീട്ടിലിരുന്ന് ഐപിഎൽ മത്സരങ്ങളിലെ വിക്കറ്റുകൾ, റണ്ണുകൾ, ഓവറുകൾ എന്നിവയുടെ പേരിൽ പണം വെച്ച് വാതുവെപ്പ് നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് പിടിച്ചെടുത്ത നാല് മൊബൈൽ ഫോണുകളിൽ നിന്ന് 8.05 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 5,000 രൂപയോളം പണവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളുമായി ബന്ധപ്പെട്ട ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലായുള്ള 1.80 ലക്ഷം രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ, പത്തോറിയ സ്വദേശിയായ രവി കുശ്വാഹ എന്നയാൾക്ക് വേണ്ടിയാണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. കേസിൽ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന രവി കുശ്വാഹ നിലവിൽ ഒളിവിലാണ്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
New Delhi,New Delhi,Delhi


