Last Updated:
നൂറഹമ്മദ് എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു വിക്കറ്റിന് പിന്നിലെ സഞ്ജു മാജിക്

ഞായറാഴ്ച എം.എ ചിദംബരം സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അസാമാന്യ വേഗത്തിലുള്ള മിന്നൽ സ്റ്റമ്പിങ്ങിലൂടെ നായകൻ ശുഭ്മൻ ഗില്ലിനെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്‌സ് താരം സഞ്ജു സാംസൺ. മുൻ സി.എസ്.കെ നായകൻ എം.എസ് ധോണിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു സഞ്ജു സാംസൺ നടത്തിയ മിന്നൽ സ്റ്റമ്പിംഗ്.
നൂറഹമ്മദ് എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു വിക്കറ്റിന് പിന്നിലെ സഞ്ജു മാജിക്. ലെഗ് സൈഡിലേക്കുള്ള വൈഡ് ബോൾ ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ച ഗില്ലിന് പിഴച്ചപ്പോൾ പന്ത് കൈക്കലാക്കിയ സഞ്ജു, ഗില്ലിന് കാല് ക്രീസിലേക്ക് തിരികെ വെക്കാൻ സമയം നൽകുന്നതിന് മുമ്പ് തന്നെ ബെയ്ലുകൾ തെറിപ്പിച്ചു.
ഗില്ലിന്റെ പാദങ്ങൾ ക്രീസിൽ തിരികെ തൊടാൻ സെക്കൻഡിന്റെ നൂറിലൊരംശം സമയം ബാക്കിനിൽക്കെ കണ്ണിമചിമ്മുന്ന വേഗത്തിലായിരുന്നു സഞ്ജുവിന്റെ നീക്കം. കൃത്യമായ പരിശോധനകൾക്ക് ശേഷം തേർഡ് അമ്പയർ ഔട്ട് വിധിച്ചതോടെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ഗില്ലിന് മടങ്ങേണ്ടി വന്നു.ഗില്ലും സായ് സുദർശനും തമ്മിലുള്ള 58 റൺസിന്റെ ഓപ്പണിംഗ് പാർട്ണർഷിപ്പും ഇതോടെ തകർന്നു.23 പന്തിൽ നിന്ന് 33 റൺസാണ് ഗില്ലിന് നേടാനായത്.
എന്നാൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് എട്ടുവിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റുചെയ്ത ചെന്നൈയ്ക്ക് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദിന്റെ (60 പന്തിൽ 74) ഇന്നിങ്‌സിന്റെ കരുത്തിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് നേടാനായത്. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത്, സായ് സുദർശന്റെ (46 പന്തിൽ 87) വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിൽ ജയിച്ചു. ഗുജറാത്തിനായി കഗിസോ റബാദ മൂന്ന് വിക്കറ്റുകളും അർഷദ് ഖാൻ രണ്ട് വിക്കറ്റും നേടി.
Chennai,Tamil Nadu


