Last Updated:
തത്സമയ സംപ്രേഷണത്തിനിടെയാണ് താരം ഇ സിഗറെറ്റ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്

പഞ്ചാബ് കിംഗ്സിനെതിരായ ഐ.പി.എൽ മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരെറ്റ് വലിച്ച (വാപ്പിംഗ്) രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് ബി.സി.സി.ഐ പിഴ ചുമത്തി. തത്സമയ സംപ്രേഷണത്തിനിടെയാണ് താരം വാപ്പിംഗ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കുറ്റം സമ്മതിച്ച പരാഗിന് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നൽകേണ്ടി വരിക. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘിച്ചതിന് താരത്തിന്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡിമെറിറ്റ് പോയിന്റും കൂട്ടിച്ചേർത്തിട്ടുണ്ട്.
കളിയുടെ അന്തസ്സിന് നിരക്കാത്ത രീതിയിൽ പെരുമാറിയതിനാണ് 24 വയസ്സുകാരനായ ബാറ്റർക്കെതിരെ നടപടിയെടുത്തതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ബി.സി.സി.ഐ വ്യക്തമാക്കി. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.21-ന്റെ ലംഘനമാണ് പരാഗ് നടത്തിയത്. മുല്ലൻപൂരിലെ ഡ്രസ്സിംഗ് റൂമിൽ വെച്ച് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിനിടെയായിരുന്നു ഈ സംഭവം. മാച്ച് റഫറി അമിത് ശർമ്മയാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചത്.
ഐ.പി.എല്ലിന്റെ സൽപ്പേരിന് കളങ്കമുണ്ടാകാതിരിക്കാൻ ടീമിനും ഉദ്യോഗസ്ഥർക്കും ഉൾപ്പെട്ട കളിക്കാർക്കുമെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും ബി.സി.സി.ഐ അറിയിച്ചു.
ഇന്ത്യയിൽ 2019 മുതൽ ഇ-സിഗരറ്റുകളുടെ ഉത്പാദനവും വിതരണവും വിൽപനയും പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. നിരോധനം ലംഘിക്കുന്നവർക്ക് തടവുശിക്ഷയോ കനത്ത പിഴയോ ലഭിക്കാം. ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാൻ നിയമമുണ്ട്.
ഈ സീസണിൽ രാജസ്ഥാൻ റോയൽസിലെ ഒരു അംഗത്തിന് നേരെ ബി.സി.സി.ഐ നടപടിയെടുക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ, ടീം ഡഗൗട്ടിൽ ഇരുന്നു മൊബൈൽ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
New Delhi,New Delhi,Delhi
ഡ്രസ്സിങ് റൂമിൽ ഇ-സിഗരറ്റ് വലിച്ചതിൽ റിയാൻ പരാഗിന് പിഴ, ഡിമെറിറ്റ് പോയിന്റ്;കൂടുതൽ കർശന നടപടിക്കൊരുങ്ങി BCCI


